മെസിയുടെ പേരിലെ തട്ടിപ്പ്: സ്റ്റേഡിയം കൈമാറ്റത്തിൽ കഴിഞ്ഞ സർക്കാരിന് പങ്ക്, സ്പോണ്‍സര്‍ക്കെതിരെയും ഗുരുതര കണ്ടെത്തൽ, കായികവകുപ്പിന്റെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി.) സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി കായികവകുപ്പിന്റെ കണ്ടെത്തൽ. സ്പോൺസർഷിപ്പ് ആർ.ബി.സി.ക്ക് നൽകിയതിൽ അന്നത്തെ സർക്കാർ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും കായികവകുപ്പ് സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നു. വിദേശത്തേക്ക് പണമയച്ചതിലും ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ട്.
മത്സരം നടത്താനുള്ള സാമ്പത്തിക ശേഷി പരിശോധിക്കാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ എൽ ഡി എഫ് സർക്കാർ സ്‌പോൺസറായി പരിഗണിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. കമ്പനിയുടെ കോർപ്പറേറ്റ് രേഖകൾ പരിശോധിച്ചില്ല, കമ്പനി അടച്ച തുക സ്വന്തം ഫണ്ടിൽ നിന്നാണോ എത്തിയതായ രേഖകളും വ്യക്തമല്ല. സ്‌പോൺസർ കോടികളുടെ വരുമാനമാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ ഇതിലൂടെ സർക്കാരിന് ലഭിക്കേണ്ട വരുമാനം കണക്കാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്‌പോൺസർഷിപ്പ് നൽകുന്ന നടപടിയിലും ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
സ്‌പോൺസറുടെ സാമ്പത്തിക ബാധ്യത കൃത്യമായി വിലയിരുത്താതെയാണ് സ്റ്റേഡിയം കൈമാറാൻ നിർദ്ദേശിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌പോർട്സ് കേരള ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഇടപാടുകളിലും ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തൽ. പണമിടപാടിന് പിന്നിൽ സ്‌പോൺസറുടെ ക്രിമിനൽ ലക്ഷ്യമുണ്ടോയെന്നും പരിശോധിച്ചില്ല. മുൻ കായിക മന്ത്രിയുടെ ഓഫീസും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ 2022 മുതൽ കത്തിടപാടുകൾ നടന്നിരുന്നു. എന്നാൽ കരാർ ഒപ്പിടുന്നതുവരെ ഇക്കാര്യം മറ്റ് വകുപ്പുകളെ അറിയിച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫയൽ കായികവകുപ്പിലേക്ക് അയച്ചത് രണ്ട് വർഷത്തിന് ശേഷമാണ്. സ്‌പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാർ ഒപ്പിട്ടതിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സ്‌പോൺസറെ നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നതിന് നാല് ദിവസം മുമ്പാണ് കരാർ ഒപ്പിട്ടത്. കരാർ ഒപ്പിടാനുള്ള അനുമതി നൽകിയത് കരാർ ഒപ്പിട്ട് 18 ദിവസങ്ങൾക്ക് ശേഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഭാഗത്തും വീഴ്ചയുണ്ടായെന്നാണ് കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിൽ വ്യക്തമാണ്. ഇതോടെ മെസി പദ്ധതിയുമായി ബന്ധപ്പെട്ട സ്‌പോൺസർഷിപ്പ്, സാമ്പത്തിക ഇടപാടുകൾ, സർക്കാർ സംവിധാനങ്ങളുടെ ഉപയോഗം എന്നിവ കൂടുതൽ വിശദമായ പരിശോധനയ്ക്ക് വിധേയമാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.