കേരളത്തിൽ പകർച്ചപ്പനി വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ 71 മലേറിയ കേസുകൾ, ഡെങ്കിയും എലിപ്പനിയും ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനികളുടെ വ്യാപനം ആശങ്കയുയർത്തുന്നു. മലേറിയ, എലിപ്പനി, ഇൻഫ്ലുവൻസ, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 71 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതിൽ 36 കേസുകളും ഇടുക്കി ജില്ലയിലാണ്. ദേവികുളം, കട്ടപ്പന, സേനാപതി, കാഞ്ചിയാർ, കാമാക്ഷി, അയ്യപ്പൻകോവിൽ, ചിത്തിരപുരം, പള്ളിവാസൽ, വണ്ടൻമേട്, അടിമാലി തുടങ്ങിയ മേഖലകളിലാണ് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 696 പേർക്ക് മലേറിയ സ്ഥിരീകരിച്ചതായാണ് കണക്ക്. മൂന്ന് പേർ രോഗബാധയെ തുടർന്ന് മരിച്ചു. തൃശ്ശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പകർച്ചവ്യാധി സാഹചര്യം ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
ദിവസവും നൂറോളം ഡെങ്കിപ്പനി കേസുകൾ
ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമാകുകയാണ്. പ്രതിദിനം ശരാശരി നൂറോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ മാസം രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 2,677 പേരിൽ 902 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് രണ്ടുപേർ മരിച്ചു.
മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങളുടെ വ്യാപനസാധ്യത ഉയരുന്നതിനാൽ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഡെങ്കിപ്പനി സംബന്ധിച്ച ചികിത്സാ മാർഗനിർദേശങ്ങളും ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇൻഫ്ലുവൻസയും എലിപ്പനിയും ആശങ്കയാകുന്നു
വൈറൽ പനിയായ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ വർഷം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 83 പേർ മരിച്ചതായാണ് കണക്ക്. എലിപ്പനി ബാധിച്ച് 73 പേരും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 43 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 33 പേരും മരിച്ചു.
മഴക്കാലത്ത് എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ സാധ്യത വർധിക്കുന്നതിനാൽ രോഗലക്ഷണങ്ങൾ അവഗണിക്കാതെ ചികിത്സ തേടുന്നത് നിർണായകമാണ്. എലിപ്പനി, ഇൻഫ്ലുവൻസ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.