'കഴിഞ്ഞ 10 വർഷം ഭരിച്ചത് സിവിൽ സർവീസിനെ തകർക്കാൻ ഗവേഷണം നടത്തിയ സർക്കാർ'; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിവിൽ സർവീസിനെ എങ്ങനെ തകർക്കാം എന്ന് ഗവേഷണം നടത്തിയ ഒരു സർക്കാരാണ് കഴിഞ്ഞ 10 വർഷക്കാലം കേരളം ഭരിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന ഖജനാവിനെ പൂർണ്ണമായി കാലിയാക്കിയാണ് പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
അഴിമതിയും കൊള്ളയും മാത്രം നടത്തിയ ഒരു സർക്കാരാണ് തൊട്ടുമുമ്പ് കേരളം ഭരിച്ചതെന്ന് മന്ത്രി തുറന്നടിച്ചു. മുൻ സർക്കാരിന്റെ കാലത്തുണ്ടായ ഓരോ അഴിമതിയെക്കുറിച്ചും പുതിയ യുഡിഎഫ് സർക്കാർ ശക്തമായ അന്വേഷണം നടത്തുമെന്നും, കുറ്റക്കാരെ മാതൃകാപരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻ ഇടതു സർക്കാർ പിടിച്ചുവെച്ചിട്ടുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം യുഡിഎഫ് സർക്കാർ പൂർണ്ണമായി നൽകുമെന്നും അദ്ദേഹം എൻജിഒ അസോസിയേഷൻ വേദിയിൽ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ വസതിയിലുണ്ടായ ഇ.ഡി അന്വേഷണത്തെയും തുടർന്നുണ്ടായ അക്രമ സംഭവങ്ങളെയും മന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. ഇ.ഡി അന്വേഷണത്തെ നിയമപരമായി നേരിടുന്നതിന് പകരം അക്രമങ്ങൾ അഴിച്ചുവിടുകയാണ് ഒരു വിഭാഗം ചെയ്തത്. ഔദ്യോഗിക ആവശ്യത്തിനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ അടിച്ചുതകർത്തത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇ.ഡിക്ക് നേരെയുണ്ടായ ആക്രമണം തികച്ചും ആസൂത്രിതമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംഭവസ്ഥലത്ത് പൊലീസ് അതീവ സമചിത്തതയോടെ പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വലിയൊരു കലാപം ഒഴിഞ്ഞുപോയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിച്ച സംഭവത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. ആര് കുറ്റം ചെയ്താലും മുഖം നോക്കാതെ കർശന നടപടിയെടുക്കുന്ന നിഷ്പക്ഷമായ ആഭ്യന്തര വകുപ്പായിരിക്കും കേരളത്തിലുണ്ടാവുകയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.