'കരിമണല്‍ ഖനനം: തോട്ടപ്പള്ളിയില്‍ നടന്നത് പ്രളയത്തിന്റെ മറവിലെ കൊള്ള; സ്വകാര്യ ലോബിയെ സഹായിച്ചത് പിണറായി സര്‍ക്കാര്‍'; പിണറായിയുടേത് മുതലക്കണ്ണീരും ജനവഞ്ചനയുമെന്ന് വി.എം. സുധീരന്
തിരുവനന്തപുരം: കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരം എന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ സ്വകാര്യ കരിമണൽ ലോബിക്ക് ഖനനത്തിന് കളമൊരുക്കിയത് പിണറായി വിജയൻ സർക്കാരാണെന്ന വസ്തുത പ്രതിപക്ഷ നേതാവ് വിസ്മരിക്കരുതെന്ന് വി.എം. സുധീരൻ. യാതൊരുവിധ പഠനങ്ങളും നടത്താതെ 2019-ൽ പുറപ്പെടുവിച്ച വിവാദ സർക്കാർ ഉത്തരവിന്റെ (GO(RT)No.385/2019/WRD) അടിസ്ഥാനത്തിലാണ് തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ നിന്നും പൊഴിമുഖത്തുനിന്നും മണൽ നീക്കാൻ കരാറുണ്ടാക്കിയത്. മണൽ നീക്കലിന്റെ പേരിൽ യഥാർത്ഥത്തിൽ നടന്നത് തീരദേശവാസികളെ ദ്രോഹിക്കുന്ന കരിമണൽ ഖനനമായിരുന്നു എന്ന് വി.എം. സുധീരൻ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
മുന്‍ സർക്കാരിന്റെ ഈ ജനദ്രോഹ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രൂപീകരിച്ച കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ ജനകീയ സമരം 1674 ദിവസമാണ് നീണ്ടുനിന്നത്. കോവിഡ് കാലത്ത് പോലും ആയിരക്കണക്കിന് പോലീസിനെ ഉപയോഗിച്ച് സമരക്കാരെ അടിച്ചമർത്താനാണ് അന്നത്തെ സർക്കാർ ശ്രമിച്ചതെന്നും സുധീരൻ ഓർമ്മിപ്പിച്ചു. ഹൈക്കോടതി വിധിയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ, ഖനനത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ഖനന ഉത്തരവുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. മുൻപ് രൂപീകരിച്ച കമ്മിറ്റിയിൽ കരിമണൽ ലോബിയെ സഹായിക്കുന്നവരെയാണ് ഉൾപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടനാട്ടിലെ പ്രളയജലം കടലിലേക്ക് ഒഴുക്കാനെന്ന പേരിൽ നാടകം കളിച്ച സർക്കാർ, തോട്ടപ്പള്ളി സ്പിൽവേയുടെ തകരാറിലായ ഷട്ടറുകൾ നന്നാക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഷട്ടറുകൾ തകർന്നത് കാരണം വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് പതിവായിട്ടും മുൻ മുഖ്യമന്ത്രി കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. വിയ്യപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്റർ ലീഡിംഗ് കനാലിലെ എക്കൽ മാറ്റുകയോ വേമ്പനാട്ട് കായലിലെ ഒഴുക്ക് സുഗമമാക്കുകയോ ചെയ്യാതെ കരിമണൽ ഖനനത്തിൽ മാത്രമാണ് പിണറായി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2002-ൽ യു.ഡി.എഫ് സർക്കാരിന്റെ ഖനനാനുമതിക്കെതിരെ സമരം ചെയ്ത സി.പി.എം, അധികാരത്തിൽ വന്നപ്പോൾ മുൻ നിലപാടുകളെല്ലാം കാറ്റിൽപ്പറത്തി കരിമണൽ ലോബിക്കൊപ്പം നിന്ന വഞ്ചന ജനങ്ങൾ തിരിച്ചറിയുമെന്നും സുധീരൻ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.