പ്രധാനമന്ത്രിയും അമിത് ഷായും മറുപടി പറയണം'; ഇന്നും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷം; വര്‍ഷകാല സമ്മേളനം അവസാന ആഴ്ചയിലേക്ക്
ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായി തുടരുന്നതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാന ആഴ്ചയിലേക്ക് കടക്കുന്നു. ഓഗസ്റ്റ് 13-നാണ് സമ്മേളനം പൂർത്തിയാകുന്നത്. ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും, അയോധ്യയിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിൽ മറുപടി നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാൽ ഏതു മന്ത്രി എപ്പോൾ സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിന്നതോടെ സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെട്ടു.
ഈ സമ്മേളനക്കാലത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ദിവസം പോലും പാർലമെന്റിൽ എത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി ആദ്യ ദിനം മാത്രമാണ് സഭയിലെത്തിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പല പ്രധാന ബില്ലുകളും കാര്യമായ ചർച്ചകളില്ലാതെയാണ് പാസാക്കിയത്. ചോദ്യക്കടലാസ് ചോർച്ചയ്‌ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലിൽ മാത്രമാണ് പ്രതിപക്ഷ അംഗങ്ങൾ പൂർണമായി സഹകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. 15 ദിവസങ്ങളിലായി 90 മണിക്കൂർ ചേരേണ്ടിയിരുന്ന ലോക്‌സഭ ബഹളം കാരണം 15.36 മണിക്കൂർ മാത്രമാണ് ഇതുവരെ സമ്മേളിച്ചത്. രാജ്യസഭയാകട്ടെ 24.21 മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചത്.
സമ്മേളനത്തിന്റെ അവസാന ദിനങ്ങളിൽ ലോക്‌സഭയിൽ അമിത് ഷായുടെ പേരിലുള്ള രണ്ടെണ്ണം ഉൾപ്പെടെ നാല് ബില്ലുകളും, രാജ്യസഭയിൽ രണ്ട് ബില്ലുകളുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ എഫ്.സി.ആർ.എ (FCRA) ഭേദഗതി ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ സർക്കാർ കൊണ്ടുവന്നേക്കുമെന്ന നിഗമനത്തിൽ കോൺഗ്രസ് തങ്ങളുടെ എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ (INDIA) സഖ്യത്തിലെ മറ്റ് എം.പിമാരോടും സഭയിൽ ഹാജരുണ്ടാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, മണ്ഡല പുനർനിർണയം, വനിതാ സംവരണം എന്നീ ബില്ലുകളിൽ പിന്തുണ തേടി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ചകൾ നടത്തി. എങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തി വ്യക്തമായ മറുപടി നൽകാതെ മറ്റു വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.