എഫ്‌സിആർഎ ഭേദഗതി: "സന്നദ്ധ സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടരുത്"; ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി
വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ (FCRA) കൊണ്ടുവരുന്ന ഭേദഗതികൾ മിഷനറി, സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സാധാരണ സഭാ നടപടികൾ നിർത്തിവെച്ച് വിഷയത്തിൽ അടിയന്തര ചർച്ച നടത്തണമെന്ന് അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം, ആരോഗ്യം, അനാഥ-വയോജന സംരക്ഷണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന നിരവധിയായ വിശ്വാസാധിഷ്ഠിത സംഘടനകളും എൻജിഒകളും വിദേശ സംഭാവനകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഫണ്ട് വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുന്നത് സ്വാഗതാർഹമാണെങ്കിലും, അതിന്റെ പേരിൽ യഥാർത്ഥത്തിൽ സേവനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അമിതമായ നിയമക്കുരുക്കുകളും ഭരണപരമായ തടസ്സങ്ങളും സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് എംപി ചൂണ്ടിക്കാട്ടി.
രജിസ്ട്രേഷനും പുതുക്കലിനും വ്യക്തവും സമയബന്ധിതവുമായ മാനദണ്ഡങ്ങൾ ഉണ്ടാകണം. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറിയ എൻജിഒകൾക്ക് അമിത ബാധ്യതയുണ്ടാക്കരുത്. തടസ്സങ്ങൾ നേരിടുന്നവർക്ക് അപ്പീൽ നൽകാൻ വ്യക്തമായ റിവ്യൂ സംവിധാനം ഒരുക്കണം. ബാങ്ക് അക്കൗണ്ടുകൾക്കും ഫണ്ട് കൈമാറ്റത്തിനും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വർഷങ്ങളായി തുടരുന്ന ക്ഷേമപദ്ധതികളെ പെട്ടെന്ന് ബാധിക്കുന്ന രീതിയിലാകരുത്.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയാകാമെങ്കിലും, നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനകളെ കേവലം സംശയത്തിന്റെ പേരിൽ തടയുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ, സന്നദ്ധ-ജീവകാരുണ്യ-മിഷനറി സംഘടനകളുമായി സമഗ്രമായ കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമേ എഫ്‌സിആർഎ നിയമച്ചട്ടക്കൂടിൽ പ്രധാന മാറ്റങ്ങൾ നടപ്പിലാക്കാവൂ എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.