"അമിത് ഷാ എവിടെ?": സഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം; പോലീസിന്റെ അതിക്രമ ദൃശ്യങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി
ഡല്‍ഹിയിലെ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ചു. ലോക്‌സഭ നടപടികൾ ആരംഭിച്ച ഉടൻ തന്നെ "അമിത് ഷാ എവിടെ?" എന്ന ചോദ്യവുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളോടെ രംഗത്തെത്തി. സഭയോട് സഹകരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തരമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. സഭയിലെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടും ബഹളം തുടർന്നതോടെ ലോക്‌സഭ നിർത്തിവെക്കേണ്ടി വന്നു. രാജ്യസഭയിലും സമാനമായ പ്രതിഷേധം ഉയർന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തുപോയി. അതേസമയം, വിഷയങ്ങളില്ലാത്ത പ്രതിപക്ഷം ഓരോ സമയത്തും ഗോൾപോസ്റ്റ് മാറ്റി കളിക്കുകയാണെന്ന് ജെ.പി. നദ്ദ പരിഹസിച്ചു.
മർദ്ദന ദൃശ്യങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി; അന്വേഷണത്തിന് ആവശ്യം
അതിനിടെ, വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. യൂണിഫോമിലല്ലാതെ എത്തിയ ആളുകൾ വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതുമായ ദൃശ്യങ്ങളാണ് അദ്ദേഹം പരസ്യമാക്കിയത്. കണ്ണീർ വാതകം മാത്രം ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയതെന്ന സർക്കാരിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് ഈ ദൃശ്യങ്ങൾ. വെടിവെക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്ന ഗുരുതര ആരോപണത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ നീക്കം. സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും ഉന്നതതലവുമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.