രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ; ശുഭ്മാൻ ഗില്ലിന് സെഞ്ചുറി, ഫൈനലിൽ എതിരാളികൾ ആർസിബി
അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചു. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.
ഗിൽ-സുദർശൻ കൂട്ടുകെട്ടിന്റെ ബാറ്റിങ് വിരുന്ന്
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ 77 പന്തിൽ നിന്ന് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയ 167 റൺസ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചു. 53 പന്തുകൾ നേരിട്ട ഗിൽ 3 സിക്‌സും 15 ഫോറുമടക്കം 104 റൺസെടുത്താണ് പുറത്തായത്. 32 പന്തിൽ 58 റൺസെടുത്ത സായ് സുദർശൻ, ഒന്നാം ക്വാളിഫയറിന് സമാനമായി ബാറ്റ് കൈയിൽ നിന്ന് തെറിച്ച് വിക്കറ്റിലേക്ക് പതിച്ചാണ് ഇത്തവണയും മടങ്ങിയത്. ഒടുവിൽ വാഷിങ്ടൺ സുന്ദർ (16) പുറത്തായെങ്കിലും ജോസ് ബട്ട്‌ലറും (9*), രാഹുൽ തെവാട്ടിയയും (17*) ചേർന്ന് ടീമിനെ വിജയതീരത്ത് എത്തിച്ചു. രാജസ്ഥാൻ ബൗളർമാർക്ക് മത്സരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല.
രണ്ടുതവണ ടോസ്; നാടകീയ നിമിഷങ്ങൾ
മത്സരത്തിന്റെ ടോസിനിടെയുണ്ടായ അസാധാരണമായ ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് കളി ആരംഭിച്ചത്. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ആദ്യ തവണ ടോസ് വിളിച്ചത് എന്താണെന്ന് മാച്ച് റഫറി പ്രകാശ് ഭട്ടിന് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ തവണ നാണയം എറിഞ്ഞപ്പോൾ 'ടെയിൽസ്' ആണ് വീണത്. പരാഗ് വിളിച്ചത് 'ഹെഡ്സ്' ആയതിനാൽ ആദ്യ ഫലം ഗുജറാത്തിന് അനുകൂലമായിരുന്നു. എന്നാൽ ശബ്ദം വ്യക്തമാകാത്തതിനാൽ രവി ശാസ്ത്രി ടോസ് വീണ്ടും നടത്താൻ പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാമത് നടത്തിയ ടോസിൽ രാജസ്ഥാൻ ഭാഗ്യം തുണയ്ക്കുകയും അവർ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ ഗിൽ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
പോരാട്ടവീര്യവുമായി വൈഭവ് സൂര്യവംശി നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന ഭീമൻ സ്കോറാണ് പടുത്തുയർത്തിയത്. ബാറ്റർമാർ പരീക്ഷിക്കപ്പെട്ട പിച്ചിൽ ആങ്കർ ചെയ്ത് കളിച്ച വൈഭവ് സൂര്യവംശിയുടെ (96) പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. 47 പന്തിൽ 7 സിക്സും 8 ഫോറുമടക്കം സെഞ്ചുറിക്ക് നാല് റൺസകലെ വെച്ചാണ് വൈഭവ് പുറത്തായത്. 31 പന്തിൽ താരം അർധ സെഞ്ചുറി തികച്ചിരുന്നു.
വൈഭവിനൊപ്പം 127 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രവീന്ദ്ര ജഡേജ 45* റൺസോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ഡോണോവൻ ഫെരെയ്ര വെറും 11 പന്തിൽ 4 സിക്സും 2 ഫോറുമടക്കം 38* റൺസ് വാരി. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ മാത്രം ഫെരെയ്ര 27 റൺസാണ് അടിച്ചെടുത്തത്. അതേസമയം യശസ്വി ജയ്സ്വാൾ (1), ധ്രുവ് ജുറെൽ (7), ക്യാപ്റ്റൻ റിയാൻ പരാഗ് (11) എന്നിവർ നിരാശപ്പെടുത്തി. ഗുജറാത്തിനായി കാഗിസോ റബാദയും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.