പിണറായിക്ക് സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി; മര്‍ദ്ദനക്കേസ് പ്രതിയായ വിവാദ ഗണ്‍മാനും മടങ്ങി; ഗണ്‍മാന്‍മാര്‍ക്ക് പകരം രണ്ട് പിഎസ്ഒമാര്
നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപ്, പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവായി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നൽകിയിരുന്ന അതിസുരക്ഷ പൂർണ്ണമായി പിൻവലിച്ചതോടെയാണ് സന്ദീപ് തിരികെ പൊലീസിലേക്ക് മടങ്ങിയത്. എന്നാൽ, കേസിൽ പ്രതിയായ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും പിണറായിക്കൊപ്പം തുടരുകയാണ്. പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നൽകിയിരുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി, പകരം മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ വൈ കാറ്റഗറി സുരക്ഷയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ മുൻപുണ്ടായിരുന്ന ഗൺമാന്മാർക്ക് പകരം രണ്ട് പിഎസ്ഒമാരെ (Personal Security Officer) മാത്രമാണ് നൽകിയിട്ടുള്ളത്. എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. അദ്ദേഹത്തിന്റെ വീട്ടിലെ സുരക്ഷ വർദ്ധിപ്പിക്കണമോ എന്ന കാര്യം ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ കമ്മിറ്റിയാകും തീരുമാനിക്കുക.
2023 ഡിസംബർ 15-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ച സംഭവം അന്വേഷിക്കാൻ നിലവിലെ യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ഇന്ന് മുതൽ സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുപ്പ് ആരംഭിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ തത്സമയം പകർത്തിയ മാധ്യമപ്രവർത്തകന്റെ മൊഴിയാണ് എസ്‌ഐടി ഇന്ന് രേഖപ്പെടുത്തുന്നത്. കേസിൽ നിർണ്ണായകമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. ഇതിന് പുറമേ, മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരോട് അന്വേഷണ സംഘത്തിന് മുന്നിൽ നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സാക്ഷികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.