ഖാര്‍ഗെയെ അപമാനിച്ച സംഭവം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം/മലപ്പുറം: എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിലുടനീളം കോണ്‍ഗ്രസ് വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദാനിയില്‍ ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസ് റാലി നടന്ന വേദിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ച സംഭവത്തിലാണ് പാര്‍ട്ടി കടുത്ത പ്രതിഷേധത്തിലേക്ക് കടന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സി.കളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. തുടര്‍ന്ന് വിവിധ ജില്ലകളില്‍ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആര്‍. അംബേദ്കറുടെയും പ്രതിമകള്‍ക്ക് മുന്നില്‍ പ്രതിഷേധ സത്യഗ്രഹവും സംഘടിപ്പിച്ചു.
മലപ്പുറത്ത് ഡി.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ അപമാനിച്ച സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ജാതീയതയുടെ വിഷവിത്തുകള്‍ പാകുന്നതിനാണ് ബി.ജെ.പിയും സംഘപരിവാറും പരിശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെയും മോദിയുടെയും ഷായുടെയും ഡി.എന്‍.എ. തന്നെ അതാണെന്നും അദ്ദേഹം ആരോപിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് സവര്‍ണ മേധാവിത്വം നടപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബി.ജെ.പിയുടെ വിവേചന നയത്തിന്റെ തെളിവാണ് ഈ സംഭവമെന്നും വ്യക്തമാക്കി.
സംഭവത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള പ്രഹസനമാണെന്ന് കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്ക് ഈ ധൈര്യം നല്‍കിയത് മോദിയുടെയും ഷായുടെയും നിലപാടുകളാണ്. പ്രധാനമന്ത്രിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലേയെന്നും അദ്ദേഹം മലപ്പുറത്ത് നടന്ന പ്രതിഷേധത്തില്‍ ചോദിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി., പത്തനംതിട്ടയില്‍ പി.ജെ. കുര്യന്‍, തൃശ്ശൂരില്‍ ടി.എന്‍. പ്രതാപന്‍, കോഴിക്കോട് എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ ഡി.സി.സി.കളുടെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് മ്യൂസിയം സ്റ്റേഷനുമുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വെള്ളയമ്പലത്ത് അയ്യങ്കാളി സ്‌ക്വയറില്‍ സമാപിച്ചു. തിരുവനന്തപുരത്ത് ഡി.സി.സി. പ്രസിഡന്റ് എന്‍. ശക്തന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, എം.എ. വാഹിദ്, മണക്കാട് സുരേഷ്, കെ.എസ്. ഗോപകുമാര്‍, നേതാക്കളായ ആര്‍. വത്സലന്‍, കമ്പറ നാരായണന്‍, കൈമനം പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴയില്‍ നടന്ന മാര്‍ച്ചില്‍ ഡി.സി.സി. പ്രസിഡന്റ് ബാബു പ്രസാദ്, കെ.പി.സി.സി. ഭാരവാഹികളായ എ.എ. ഷുക്കൂര്‍, ജോണ്‍സണ്‍ ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എറണാകുളത്ത് മുന്‍ മന്ത്രി കെ. ബാബു, പാലക്കാട് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍, വയനാട് ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, കണ്ണൂരില്‍ ടി.ഓ. മോഹനന്‍ എം.എല്‍.എ. എന്നിവര്‍ പ്രതിഷേധ മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി., ബ്ലോക്ക് ഭാരവാഹികള്‍, പോഷക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതിഷേധ പരിപാടികളില്‍ അണിനിരന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.