"പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യൻ, എംഎൽഎ സ്ഥാനം രാജിവയ്ക്കണം"; പാറശ്ശാല ഏരിയ കമ്മിറ്റിയിൽ പിണറായിക്കെതിരെ കടുത്ത കലാപം
പൊതുതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ പിണറായി വിജയനെതിരെ അണികളുടെ പടയൊരുക്കം ശക്തമാകുന്നു. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണമെന്ന് പാറശ്ശാല ഏരിയ കമ്മിറ്റി റിപ്പോർട്ടിങ്ങിൽ ഒരംഗം പരസ്യമായി ആവശ്യപ്പെട്ടു. പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാറാണ് പിണറായിക്കെതിരെ യോഗത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലാണ് ഈ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തി. പാർട്ടിയുടെ ഉറച്ച കോട്ടയായ ധർമ്മടത്ത് പോലും പിണറായി വിജയൻ ആറ് റൗണ്ടുകളിലാണ് പിന്നിൽ പോയത്. ഈ സാഹചര്യത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ പൂർണ്ണമായും അയോഗ്യനാണെന്നും, എംഎൽഎ സ്ഥാനം രാജിവച്ച് അദ്ദേഹം മാന്യത കാട്ടണമെന്നും അജയകുമാർ തുറന്നടിച്ചു. മുൻപ് പിണറായി വിജയനെ പ്രകീർത്തിച്ച് 'കാരണഭൂതൻ' പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്ത് ഇതേ ഏരിയ സെക്രട്ടറിയായിരുന്നു അജയകുമാർ എന്നത് ശ്രദ്ധേയമാണ്. അന്നു താങ്ങിനടന്നവർ തന്നെ ഇന്ന് പരസ്യമായി രംഗത്തിറങ്ങുന്നത് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്.
അതേസമയം, തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച അംഗത്തിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി ഉയർന്നത് പാർട്ടിക്കുള്ളിൽ വലിയ പുകിലിന് കാരണമായിട്ടുണ്ട്. പാർട്ടിക്ക് സംഭവിച്ച ദയനീയ പരാജയത്തിന്റെ പ്രധാന കാരണം മുഹമ്മദ് റിയാസാണെന്ന് യോഗത്തിൽ ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. ഇതോടെ പ്രകോപിതനായ സംസ്ഥാന സമിതി അംഗം ചന്ദ്രൻ, റിയാസിനെതിരായ ആരോപണങ്ങൾക്ക് കൃത്യമായ തെളിവ് നൽകിയില്ലെങ്കിൽ കടുത്ത പാർട്ടി നടപടി നേരിടേണ്ടി വരുമെന്ന് യോഗത്തിൽ മുന്നറിയിപ്പ് നൽകുകയായിരുന്നു.
പാർട്ടി വേദികളിൽ അണികൾക്ക് എന്തും തുറന്നു പറയാമെന്നും, ആരോഗ്യപരമായ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന നേതൃത്വം ആവർത്തിച്ചു പറയുന്നതിനിടയിലാണ് തിരുവമ്പാടിയിൽ വിമർശിച്ചവന്റെ വായടപ്പിക്കാൻ ഭീഷണി മുഴക്കിയത്. ഇത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിമാറിയിട്ടുണ്ട്. റിയാസിന് പുറമേ, പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ കടുംപിടുത്തങ്ങൾക്കും ഏകാധിപത്യ ശൈലിക്കുമെതിരെയും യോഗത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.