പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; കേരളത്തിന് വന്‍ തിരിച്ചടി; മലബാറിലെ ട്രെയിന്‍ ഗതാഗതവും വികസനവും പ്രതിസന്ധിയിൽ
മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍, ഉള്ളാള്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷന് കീഴിലാക്കാനുള്ള കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വടക്കന്‍ കേരളത്തിന് വലിയ തിരിച്ചടിയാകുന്നു. റെയില്‍വേയുടെ വരുമാനത്തിലും മലബാറിലെ യാത്രാസൗകര്യങ്ങളിലും വലിയ കുറവുണ്ടാക്കുന്നതാണ് ഈ നീക്കം.
പാലക്കാട് ഡിവിഷന്റെ ചരക്കുവരുമാനത്തില്‍ 90 ശതമാനവും ലഭിച്ചിരുന്നത് മംഗളൂരു, പനമ്പൂര്‍, ഉള്ളാള്‍ മേഖലകളില്‍ നിന്നായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 733 ലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്ത ഈ വരുമാന സ്രോതസ്സ് ഇനി മൈസൂരു ഡിവിഷന് സ്വന്തമാകും. ഒപ്പം യാത്രാക്കൂലി ഇനത്തിലുള്ള വരുമാനത്തിലും പകുതിയോളം കുറവുണ്ടാകുന്നത് പാലക്കാട് ഡിവിഷന്റെ ഭാവി നിലനില്‍പ്പിനെത്തന്നെ പ്രതിസന്ധിയിലാക്കും.
ഇനി മംഗളൂരുവില്‍ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണം, പുതിയ സര്‍വീസുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പാലക്കാട് ഡിവിഷന് തീരുമാനമെടുക്കാന്‍ സാധിക്കില്ല. മലബാര്‍, മാവേലി, ഏറനാട്, പരശുറാം, വെസ്റ്റ് കോസ്റ്റ്, വന്ദേ ഭാരത് തുടങ്ങിയ പ്രധാന ട്രെയിനുകളുടെ നിയന്ത്രണവും മൈസൂരു ഡിവിഷനിലേക്ക് മാറും. കൂടാതെ, കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ മംഗളൂരുവിലേക്ക് നീട്ടണമെങ്കിലും ഇനി മൈസൂരു ഡിവിഷന്റെ അനുമതി ആവശ്യമായി വരും.
പാലക്കാട് ഡിവിഷന് കീഴിലെ ഏക പ്രധാന ടെര്‍മിനല്‍ സ്റ്റേഷനായ മംഗളൂരു സെന്‍ട്രല്‍ നഷ്ടമാകുന്നതോടെ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളും ഇല്ലാതാകും. ഷൊര്‍ണൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിലവില്‍ പിറ്റ് ലൈന്‍ സൗകര്യങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിനാല്‍ വടക്കന്‍ കേരളത്തിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് കടുപ്പമാകും. ഇതിനുപുറമേ, മംഗളൂരു ജങ്ഷനിലെ റിസര്‍വേഷന്‍ വിഹിതവും അടിയന്തര ഘട്ടങ്ങളില്‍ അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട (EQ) ടിക്കറ്റുകളുടെ നിയന്ത്രണവും നഷ്ടപ്പെടും.
സംസ്ഥാനത്തെ ജനപ്രതിനിധികളെപോലും അറിയിക്കാതെ എടുത്ത ഈ ഏകപക്ഷീയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ മന്ത്രിക്കും കത്തയക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരുവോണ നാളില്‍ യു.ഡി.എഫ് എം.പിമാര്‍ പാലക്കാട് റെയില്‍വേ ഡിവിഷന് മുന്നില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ സത്യാഗ്രഹം അനുഷ്ഠിക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി അറിയിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുള്ള എംപിമാര്‍ റെയില്‍വേ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.