ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് ആനുകൂല്യം തേടി നടന്‍ മോഹന്‍ലാല്‍; കൈവശം രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളും, വിവരങ്ങൾ വനംവകുപ്പിന് കൈമാറി
കൊച്ചി: വിവാദമായ ആനക്കൊമ്പ് കേസിൽ തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെയും കരകൗശല വസ്തുക്കളുടെയും വിവരങ്ങൾ നടൻ മോഹൻലാൽ വനംവകുപ്പിന് ഔദ്യോഗികമായി കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്റെ ഈ നീക്കം. കഴിഞ്ഞ മാർച്ചിൽ മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുടർനടപടികൾ ആരംഭിച്ചിരിക്കുന്നത്. രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കളുമാണ് നിലവിൽ മോഹൻലാലിന്റെ കൈവശമുള്ളത്.
2011 ഡിസംബർ 21-ന് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ട് ജോഡി ആനക്കൊമ്പുകൾ ആദ്യമായി കണ്ടെത്തിയത്. ഇവ കൈവശം വയ്ക്കുന്നതിനുള്ള നിയമപരമായ ലൈസൻസ് രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
തുടർന്ന് 2015-ൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികൾ അന്നത്തെ സർക്കാർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നതിനുള്ള ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സർക്കാർ നടന് അനുവദിക്കുകയും ചെയ്തു. എന്നാൽ, സർക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഹൈക്കോടതി പിന്നീട് ഈ ലൈസൻസ് റദ്ദാക്കി. സർക്കാരിന്റെ നടപടിക്രമങ്ങളിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ സംഭവിച്ചു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ പുതിയ ഒറ്റത്തവണ പൊതുമാപ്പ് സ്കീം വഴി തർക്കങ്ങൾ പരിഹരിക്കാൻ നടൻ അപേക്ഷ നൽകിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.