'കുട്ടികളുടെ ബാഗ് പരിശോധിക്കാൻ അധ്യാപകർക്ക് അധികാരമുണ്ട്, നിർദേശം പിൻവലിക്കണം'; ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ മന്ത്രി രമേശ് ചെന്നിത്തല
സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കടുത്ത നിലപാടുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ നിർദേശം പ്രായോഗികമല്ലെന്നും അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷന് കത്തുനൽകിയതായി മന്ത്രി വ്യക്തമാക്കി. മല്ലപ്പള്ളി വൈ.എം.സി.എ. സംഘടിപ്പിച്ച ’ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ സ്കൂൾ ബാഗുകൾ നിരീക്ഷിക്കാനും പരിശോധിക്കാനും അധ്യാപകർക്കും മാതാപിതാക്കൾക്കും പൂർണ്ണ അധികാരമുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സ്കൂളുകളിൽ കുട്ടികൾ വെള്ളക്കുപ്പികളിൽ വരെ മദ്യം കൊണ്ടുവന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ പരിശോധനകളിൽ അലംഭാവം കാട്ടുന്നത് അടുത്ത തലമുറയെ വലിയ നാശത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാനത്തിന്റെ കർശന നടപടികൾ അറിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് വിളിച്ചിരുന്നതായി മന്ത്രി അറിയിച്ചു. മൂന്ന് വർഷത്തിനകം ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് ഫണ്ട് നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. ഈ തുക ലഭിക്കുന്നതോടെ മയക്കുമരുന്ന് വേട്ടയ്ക്കായി പോലീസിനും എക്സൈസിനും കൂടുതൽ വാഹനങ്ങളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും, സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഇതിനായി പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്നും പാക്കിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നതായാണ് വിവരം. ഇതിൽ അതിഥിത്തൊഴിലാളികളിൽ ഒരു വിഭാഗം കണ്ണികളാകുന്നുണ്ട്. ശക്തമായ ബോധവത്കരണത്തിലൂടെ ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പെരുമ്പാവൂരിൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഉടൻ തന്നെ ഇത്തരം പരിശോധനകളും ബോധവത്കരണവും ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.