"എൻ.എസ്.എസിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ വാലായി ഗണേഷ് മാറി"; ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ
മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാറിന് കോടതിയെ സമീപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പിതാവിനെതിരെ പോലും വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ച വ്യക്തിയാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചില ശക്തികളുടെ വാലായാണ് ഗണേഷ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അത്തരം ശക്തികളെ സംഘടിപ്പിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്തിയാൽ അത് വിലപ്പോവില്ലെന്നും, അത്തരം ഭീഷണികൾക്ക് വഴങ്ങുന്ന തരത്തിലുള്ള യാതൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും എന്നാൽ സമാധിസ്ഥലത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും സുകുമാരൻ നായർ വ്യക്തമാക്കി. കുടുംബാംഗങ്ങൾക്ക് അനധികൃതമായി ജോലി നൽകിയെന്ന ആരോപണത്തെയും അദ്ദേഹം ശക്തമായി എതിർത്തു. "കേരളം മുഴുവൻ തന്റെ കുടുംബമാണ്; സമുദായത്തിലെ കീഴ്വഴക്കങ്ങൾ അനുസരിച്ച് മാത്രമാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ഇതിൽ ഒരുതരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല, സംശയമുള്ളവർക്ക് കാര്യങ്ങൾ അന്വേഷിക്കാം" എന്ന് അദ്ദേഹം വെല്ലുവിളിച്ചു. സമുദായ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ യൂണിയനുകൾ പിരിച്ചുവിടാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്ഥാനമാനങ്ങളും അധികാരവും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷിന് ഇത്തരം തോന്ന്യാസങ്ങൾ തോന്നുന്നതെന്ന് സുകുമാരൻ നായർ പരിഹസിച്ചു. ഇത്രയും കാലം ഇല്ലാതിരുന്ന ആരോപണങ്ങൾ പെട്ടെന്ന് ഉയർന്നുവരുന്നതിന് പിന്നിൽ മറ്റ് ചില താല്പര്യങ്ങളാണുള്ളത്. ഗണേഷിന്റെ ഇപ്പോഴത്തെ പദവിയും മാനവും എന്താണെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എൻ.എസ്.എസിന്റെ 'സമദൂര നിലപാട്' തികച്ചും ശരിയാണെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഗണേഷിന് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും, തിരിച്ചും അയാൾ സമുദായത്തിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.