"പ്രതികളെ സംരക്ഷിച്ചവർക്കെതിരെ കർശന നടപടി, ഉറപ്പ് നൽകി മുഖ്യമന്ത്രി"; നീതിതേടി വി.ഡി സതീശനെ കണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെയും വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയതായി അതിജീവിത. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെയും നേരിൽ കണ്ട് പരാതി സമർപ്പിച്ച ശേഷമാണ് അതിജീവിത മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. താൻ സമർപ്പിച്ച പരാതികളിൽ വേഗത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു.
കേസ് പിൻവലിക്കുന്നതിനായി തനിക്ക് പണം വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അതിജീവിത ആരോപിച്ച അഞ്ച് ജീവനക്കാരെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തന്നെ തിരിച്ചെടുത്തിരുന്നു. ഗ്രേഡ് വൺ ജീവനക്കാരായ അൻസി, ഷൈജു, ഷൈമ, പ്രസീദ, ദീപ എന്നിവർക്കെതിരെയാണ് അതിജീവിത പ്രധാനമായും പരാതി നൽകിയിരിക്കുന്നത്. ഇവരെ അന്വേഷണവിധേയമായി അടിയന്തരമായി മെഡിക്കൽ കോളേജിൽ നിന്നും മാറ്റിനിർത്തണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ, തന്റെ ദേഹപരിശോധന നടത്തി രേഖകളിൽ കൃത്രിമം കാണിച്ച ഗൈനക്കോളജി ഡോക്ടർ കെ.വി പ്രീതി, ഇവർക്കൊപ്പം കള്ളമൊഴി നൽകിയ ഫാത്തിമ ബാനു, അന്നത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കെതിരെയും അതിജീവിത പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ യുവതിയെ ഐസിയുവിൽ വെച്ച് ജീവനക്കാരൻ പീഡിപ്പിച്ച സംഭവം നാടിനെയാകെ നടുക്കിയതായിരുന്നു. പീഡനം നടത്തിയ പ്രധാന പ്രതിയെ സർവീസിൽ നിന്ന് മാറ്റിയെങ്കിലും, പ്രതിയെ സംരക്ഷിക്കാൻ ഒത്തുകളിച്ച കൂട്ടുപ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ മുൻ സർക്കാർ കർശനമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. നീതിക്കായി കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന തന്റെ പോരാട്ടത്തിൽ, പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ അനുകൂലമായ നടപടിയുണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണെന്ന് അതിജീവിതയും ആക്ഷൻ കൗൺസിൽ അംഗങ്ങളും വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.