"കോടികൾ നൽകി എംപിമാരെ വിലയ്ക്കെടുക്കുന്നു"; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി മോദി ജനാധിപത്യം ഇല്ലാതാക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എം.പി
ആലപ്പുഴ: സംസ്ഥാനത്തെ ബാധിക്കുന്ന സർക്കാരിന്റെ സുപ്രധാന നയപരമായ തീരുമാനങ്ങളിൽ പാർട്ടി മുൻകൈയെടുത്ത് ആഭ്യന്തര ചർച്ചകൾ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ചർച്ച ചെയ്യേണ്ട സമയത്ത് അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത്തരം വിഷയങ്ങൾ പാർട്ടി വേദികളിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ കളക്ട്രേറ്റിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റിട്ട് കുറച്ചു ആഴ്ചകളേ ആയിട്ടുള്ളൂ എങ്കിലും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജനം ഏറെ കാത്തിരുന്ന നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ചില പുതിയ തീരുമാനങ്ങളിൽ ചില കോണുകളിൽ നിന്ന് ആശങ്കകൾ ഉയർന്നിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം, തീരദേശത്തെ ധാതുമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ ഉയർന്നുവന്ന പൊതുജനങ്ങളുടെ പ്രയാസങ്ങളും ആശങ്കകളും ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും, അത് പാർട്ടിതലത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ ഖനനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും യു.ഡി.എഫിനും ദേശീയ-സംസ്ഥാന തലങ്ങളിൽ വ്യക്തമായ നയങ്ങളുണ്ട്, അതിൽ നിന്ന് വ്യതിചലിച്ചുള്ള ഒരു നീക്കവും ഉണ്ടാകില്ല. തീരദേശ മേഖലയുമായി ബന്ധപ്പെട്ട ഏത് പരിഷ്കാരങ്ങളും മത്സ്യത്തൊഴിലാളികളുമായും അനുബന്ധ സംഘടനകളുമായും വിശദമായ ആശയവിനിമയം നടത്തിയ ശേഷമേ നടപ്പിലാക്കൂ. സർക്കാർ നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് പൂർണ്ണമായി സ്വീകാര്യമാണോ എന്ന് ഉറപ്പുവരുത്താൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം സംബന്ധിച്ച് ഉചിതമായ സമയത്ത് യുക്തമായ തീരുമാനം ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ മറുപടി നൽകി.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനമാണ് കെ.സി. വേണുഗോപാൽ ഉന്നയിച്ചത്. പ്രാദേശിക പാർട്ടികളെ പിളർത്തി ഭരണം നിലനിർത്താൻ ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. കോടികൾ ഒഴുക്കിയും പദവികൾ നൽകിയുമാണ് അവർ മറ്റ് പാർട്ടിയിലെ എം.പിമാരെ വിലയ്ക്കെടുക്കുന്നത്. ഇത് യാതൊരുവിധ രാഷ്ട്രീയ ആദർശത്തിന്റെ പേരിലല്ല, മറിച്ച് പാർലമെന്റിൽ കൃത്രിമമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടാക്കാനുള്ള മോദി സർക്കാരിന്റെ കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.