ഷിഗെല്ലക്കെതിരെ ജാഗ്രതയുമായി ആരോഗ്യവകുപ്പ്; തിരുവനന്തപുരത്തും വയനാടും രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം
വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി. ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. നിലവിൽ 45 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 514 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും ഡി.എം.ഒ ഡോ. കെ.ടി. രേഖ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം നിരീക്ഷണവും ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. 2227 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തുകയും 1330 കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു. രോഗം റിപ്പോർട്ട് ചെയ്ത സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി. രോഗലക്ഷണങ്ങളുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് നൽകരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
രോഗലക്ഷണങ്ങൾ: രക്തം കലർന്ന വയറിളക്കം, കടുത്ത വയറുവേദന, പനി, ഛർദ്ദി, ക്ഷീണം
പകരുന്നത്: മലിനമായ ഭക്ഷണം, വെള്ളം, അശുദ്ധമായ കൈകൾ എന്നിവയിലൂടെ.
പ്രതിരോധം: ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും സോപ്പുപയോഗിച്ച് കൈകൾ കഴുകുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കുക.
രോഗലക്ഷണമുള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക.
യാതൊരുവിധത്തിലും സ്വയം ചികിത്സ നടത്താതെ, രോഗലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.