'കേരളത്തില്‍ ഈ വിധി പ്രായോഗികമല്ല'; ദേശീയപാത നിര്‍മാണ ദൂരപരിധിയില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ
തിരുവനന്തപുരം: ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് നിര്‍മാണാനുമതി നല്‍കുന്നതിനുള്ള ദൂരപരിധി നിര്‍ദേശിച്ച സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്‍ അറിയിച്ചു. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യത്തില്‍ കോടതി നിര്‍ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നത്. ദേശീയപാതയുടെ മധ്യരേഖയില്‍ നിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളില്‍ വീടുകള്‍ക്കും 75 മീറ്ററിനുള്ളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിര്‍മാണാനുമതി നല്‍കരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്. നിലവിലുള്ള 45 മീറ്റര്‍ റോഡിനു പുറമെ സര്‍വീസ് റോഡുകളും അതിനോട് ചേര്‍ന്ന സ്ഥലങ്ങളും നിര്‍മാണ മുക്തമായി ഒഴിച്ചിടണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഉത്തരേന്ത്യയിലുണ്ടായ കടുത്ത വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ സുപ്രധാന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഉത്തരേന്ത്യയിലെ റോഡുകളില്‍ സര്‍വീസ് റോഡില്‍ നിന്ന് എവിടെ നിന്നും പാതയിലേക്ക് പ്രവേശിക്കാമായിരുന്നുവെങ്കില്‍, കേരളത്തില്‍ നിയന്ത്രിത പ്രവേശന സംവിധാനത്തോടെയാണ് ദേശീയപാത നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ അപകട സാധ്യത ഇവിടെ വളരെ കുറവാണ്. ഉയര്‍ന്ന ജനസാന്ദ്രതയും കുറഞ്ഞ ഭൂലഭ്യതയുമുള്ള കേരളത്തില്‍ കൂടുതല്‍ സ്ഥലം വിട്ടുകൊടുത്ത് നിര്‍മാണം നടത്തുന്നത് കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കും. സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ആയിരക്കണക്കിന് കുടുംബങ്ങളും വ്യാപാരികളും കുടിയൊഴിപ്പിക്കപ്പെടേണ്ടി വരും. കൂടാതെ, ഇപ്പോള്‍ പുരോഗമിക്കുന്ന ദേശീയപാത 66 ആറുവരിപ്പാത വികസനത്തെയും ദേശീയപാത അതോറിറ്റി ശുപാര്‍ശ ചെയ്ത പുതിയ പദ്ധതികളെയും ഇത് ദോഷകരമായി ബാധിക്കും.സംസ്ഥാനത്തിന്റെ ആശങ്കകളും പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീം കോടതിയെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും കേരളത്തിന് അനുയോജ്യമായ പ്രത്യേക ഇളവുകള്‍ ലഭ്യമാക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.