ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: എ. പദ്മകുമാറിന്റെ സസ്‌പെന്‍ഷനില്‍ തുടര്‍നടപടി കുറ്റപത്രത്തിന് ശേഷം; ആത്മകഥാ വെളിപ്പെടുത്തല്‍ നടപടിയെ സ്വാധീനിച്ചിട്ടില്ലെന്ന് സിപിഎം വിശദീകരണം
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിലെ മുതിർന്ന സി.പി.എം നേതാവുമായ എ. പദ്മകുമാറിനെതിരെയുള്ള സസ്പെൻഷൻ നടപടിയിൽ തുടർതീരുമാനം കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കുമെന്ന് സി.പി.എം. പദ്മകുമാർ ചെയ്ത കുറ്റത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് തന്നെയായിരിക്കും പാർട്ടി വരും ദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ, മാധ്യമങ്ങളിൽ ചർച്ചയായ അദ്ദേഹത്തിന്റെ ആത്മകഥാ വെളിപ്പെടുത്തൽ ഭീഷണി പാർട്ടിയുടെ ഇപ്പോഴത്തെ തീരുമാനങ്ങളെ ഒട്ടും സ്വാധീനിച്ചിട്ടില്ലെന്നാണ് സി.പി.എം വൃത്തങ്ങൾ നൽകുന്ന ഔദ്യോഗിക വിശദീകരണം.
പാർട്ടി തനിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുത്താൽ സി.പി.എമ്മിലെ പ്രമുഖ നേതാക്കളുടെ പങ്കും മറ്റ് പാർട്ടി രഹസ്യങ്ങളും പരസ്യമാക്കിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പദ്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടുവെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പൊതുവേയുള്ള സംസാരം. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുണ്ടായിരുന്ന ആദ്യ തീരുമാനം വെറും സസ്പെൻഷനിൽ ഒതുക്കിത്തീർത്തതിന് പിന്നിലെ പ്രധാന കാരണം ഈ ബ്ലാക്ക്‌മെയിലിംഗ് രാഷ്ട്രീയമാണെന്നും ആക്ഷേപമുണ്ട്.
ശബരിമല കേസിന്റെ പ്രാരംഭ ഘട്ടങ്ങളിലെല്ലാം പദ്മകുമാറിനെ പരസ്യമായി ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്, പിന്നീട് അദ്ദേഹത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലേക്ക് മാറിയിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ ശക്തമായ നടപടി അത്യാവശ്യമാണെന്ന് യോഗത്തിൽ ഭൂരിഭാഗം നേതാക്കളും വാദിച്ചു. എന്നാൽ, പദ്മകുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വെളിപ്പെടുത്തൽ ഭീഷണിയെ തുടർന്ന് ഒടുവിൽ ജില്ലാ സെക്രട്ടറിയേറ്റ് പുറത്താക്കൽ നടപടിയിൽ നിന്നും സസ്പെൻഷനിലേക്ക് മാറുകയായിരുന്നു. പിന്നീട് കൂടിയ ജില്ലാ കമ്മിറ്റി യോഗം ഈ സസ്പെൻഷൻ തീരുമാനം അംഗീകരിക്കുകയും ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.