'ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്ക്': അവകാശവാദവുമായി ട്രംപ്; വാദം തള്ളി ഇറാൻ
വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മേഖലയില്‍ യുഎസ് നാവികസേന ഏര്‍പ്പെടുത്തിയ ഉപരോധത്തെ 'ഉരുക്ക് മതില്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ ജലപാത തങ്ങളുടെ അധീനതയിലാണെന്നും അത് തുടരുമെന്നും പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇക്കാര്യത്തില്‍ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അവര്‍ക്ക് സ്വന്തമായി വ്യോമസേനയോ നാവികസേനയോ ഇല്ലെന്നും ട്രംപ് പരിഹസിച്ചു. ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ തകര്‍ച്ചയുടെ വക്കിലാണെന്നും, ഇനി ഇറാന്‍ പശ്ചിമേഷ്യയിലെ 'ഗുണ്ട' അല്ലെന്നും പറഞ്ഞുകൊണ്ടാണ് ട്രംപ് കുറിപ്പ് അവസാനിപ്പിച്ചത്.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി ഇറാന്‍ രംഗത്തെത്തി. തങ്ങളുടെ മരവിപ്പിച്ച ആസ്തികള്‍ തിരികെ നല്‍കുകയും ഉപരോധങ്ങള്‍ പിന്‍വലിക്കുകയും യുദ്ധനഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. കടലിടുക്ക് തങ്ങള്‍ക്ക് കേവലം ഒരു ജലപാതയല്ലെന്നും യഥാര്‍ത്ഥ യുദ്ധരംഗമാണെന്നും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കി. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി ഹോര്‍മുസില്‍ സ്വന്തമായി ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇറാന്‍ നീക്കം നടത്തുന്നുണ്ട്. നിശ്ചിത പാത തെറ്റിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോളതലത്തില്‍ ഇന്ധനവില വര്‍ധനവിനും യുഎസില്‍ കടുത്ത പണപ്പെരുപ്പത്തിനും കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ കാര്യങ്ങള്‍ ശാന്തമായി പരിഹരിക്കപ്പെടുമെന്നും ഇറാന്റെ സാമ്പത്തിക തകര്‍ച്ച തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഇടനിലക്കാര്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്ന ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സ്ഥിരീകരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.