ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം; നാല് തവണ നൽകിയ അപേക്ഷയും നിരസിച്ചു
തിരുവനന്തപുരം: മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ തയ്യാറാകാതെ സിപിഎം നേതൃത്വം. അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച അപേക്ഷ നാല് തവണയാണ് പാർട്ടി നിരസിച്ചത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടർന്ന് 2020-ലാണ് ബിനീഷിന്റെ അംഗത്വം പാർട്ടി മരവിപ്പിച്ചത്. 2001 മുതൽ 2020 വരെ നീണ്ട 19 വർഷക്കാലം ബിനീഷ് സിപിഎമ്മിൽ സജീവ അംഗമായിരുന്നു.
ലഹരിക്കേസിൽ ബിനീഷ് കോടിയേരിയെ കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കിയത് 2023-ലാണ്. തുടർന്ന് പാർട്ടിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനായി ജില്ലാ സെക്രട്ടറി വഴി ബിനീഷ് നാല് തവണ അപേക്ഷ സമർപ്പിച്ചെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം തുടർച്ചയായി ഇത് തള്ളിക്കളയുകയായിരുന്നു. ബിനീഷ് കേസിൽപ്പെട്ട ഘട്ടത്തിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു പോലും മാറിനിന്നിരുന്നു. കേസ് നടത്തിയതും പ്രതിസന്ധികളെ നേരിട്ടതുമെല്ലാം കുടുംബം മാത്രമായിരുന്നുവെന്ന വികാരവും ഉയരുന്നുണ്ട്.
അതേസമയം, ബിനീഷ് കോടിയേരിയെ പാർട്ടിയിൽ നിന്ന് തുടർച്ചയായി മാറ്റിനിർത്തുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനവും ചോദ്യങ്ങളും ഉയർന്നു. ബിനീഷ് നിരപരാധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടും പാർട്ടി എന്തുകൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കാൻ മടിക്കുന്നത് എന്നതായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന ചോദ്യം. എന്നാൽ, ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതെ, 'ആലോചിച്ച് തീരുമാനമെടുക്കാം' എന്ന് മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ പ്രതികരിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.