'സിപിഐക്ക് 5000 വോട്ട് കിട്ടുമോ?'; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയിൽ പരസ്യപ്പേര്
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിച്ച് സിപിഐ മുഖപത്രമായ 'ജനയുഗ'ത്തിൽ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ ശക്തിയെ ചോദ്യംചെയ്ത് സിപിഎം നേതാക്കൾ ശക്തമായി രംഗത്തെത്തി. താൻ കത്ത് നൽകിയാൽ സിപിഎം നേതാവ് തന്നെ പ്രതിപക്ഷ ഉപനേതാവാകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ 'എല്ലാം താനാണെന്ന ഭാവമാണ് പിണറായിക്ക്' എന്ന് ആരോപിച്ചാണ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ജനയുഗത്തിൽ ലേഖനമെഴുതിയത്.
സിപിഐയെ രൂക്ഷമായ ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ഫെയ്‌സ്ബുക്കിലൂടെ വിമർശിച്ചത്. രണ്ടു ലക്ഷം വോട്ടുള്ള ഒരു നിയമസഭാ മണ്ഡലത്തിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് തികച്ചു കിട്ടുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്നും സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും, ഇടത് ഐക്യം നിലനിർത്താൻ സിപിഎം മാത്രം വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ 'പിഎം ശ്രീ' വിഷയത്തിൽ സർക്കാരിനെ അകത്തുനിന്ന് ആക്രമിച്ച് നാണംകെടുത്തിയതിന്റെ തുടർച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെന്നും, കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ചരിത്രമുള്ള സിപിഐ സമ്മർദ്ദ തന്ത്രത്തിലൂടെ അനർഹമായ ആനുകൂല്യങ്ങളാണ് കൈപ്പറ്റുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സിപിഎം സംസ്ഥാന സമിതി അംഗം വി. ശിവൻകുട്ടിയും വ്യക്തമാക്കി. സ്ഥാനമാനങ്ങൾക്കായി കോൺഗ്രസിനൊപ്പം ചേർന്ന ചരിത്രം സിപിഐക്കുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, നിയമസഭയിലെ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി സിപിഐ ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.