വി.ഡി.സതീശന്റെ പേരിൽ വഴിതടയൽ; മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ചില ഉദ്യോഗസ്ഥരുടെ 'ഇടതു ശൈലി'; പൊലീസിന് കർശന താക്കീത്
മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ പൊതുജനങ്ങളെ വഴിയിൽ തടഞ്ഞിട്ടു ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കു ശക്തമായ താക്കീതുമായി പൊലീസ് ഉന്നതർ രംഗത്ത്. ഇത്തരം പ്രവണതകൾ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫിസ് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോഴും ചില ഉദ്യോഗസ്ഥർ പഴയ ഇടതു ഭരണകാലത്തെപ്പോലെ മുഖ്യമന്ത്രിക്കായി വഴി തടയുന്നത് തുടരുകയാണെന്നു കണ്ടെത്തിയതോടെയാണ് ആഭ്യന്തര വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ നിന്ന് എയർപോർട്ടിലേക്കു മുഖ്യമന്ത്രി യാത്ര ചെയ്യവേ പൊലീസ് അനാവശ്യമായി റൂട്ട് ബന്തവസ് ഏർപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ തന്നെ നേരിട്ട് ഇടപെട്ടു. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ടു പൊതുജനത്തെ അനാവശ്യമായി വഴിതടയുന്നു എന്ന പരാതി ഉണ്ടാകരുതെന്നും, ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ മാത്രം ഒരുക്കിയാൽ മതി എന്നുമായിരുന്നു കമ്മിഷണർ വയർലെസ് മുഖേന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകിയ കർശന നിർദേശം.
ഇടത് ആഭിമുഖ്യമുള്ള ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും റോഡുകൾ അടച്ചിട്ടും ജനങ്ങളെ വലയ്ക്കുന്നതെന്ന ആരോപണം ഇപ്പോൾ ശക്തമാണ്. വി.ഡി.സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ തന്റെ വാഹന വ്യൂഹത്തിൽ എസ്കോർട്ടും പൈലറ്റും മാത്രം മതിയെന്നു ഡിജിപിക്കു പ്രത്യേക നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും കയ്യടി നേടാനുമുള്ള തന്ത്രം മാത്രമായിരുന്നു എന്നു വരുത്തിത്തീർക്കുകയാണ് അനാവശ്യ നിയന്ത്രണങ്ങൾക്കു പിന്നിലെ ഗൂഢലക്ഷ്യമെന്നാണ് വിവരം.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആശാസ്യമല്ലാത്ത ഈ പ്രവണതയെപ്പറ്റി മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും ഡിജിപിക്കും ഉൾപ്പെടെ കൃത്യമായ വിവരം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ നേരിട്ട് അതൃപ്തി അറിയിച്ചതോടെയാണ്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം അതിരുകടന്ന സുരക്ഷാ നാടകങ്ങൾക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകാൻ പൊലീസ് ഉന്നതർ തീരുമാനിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.