"കഴിഞ്ഞ സർക്കാർ നികുതി കുറച്ചില്ല; ഇന്ധനവില വർദ്ധനവ് തടയുക പ്രഥമ പരിഗണന, ഉടൻ ധവളപത്രം പുറത്തിറക്കും": സഭയിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില അടിക്കടി വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അറിയിച്ചു. അടിയന്തര പ്രമേയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം തന്നെ നാല് തവണയാണ് ഇന്ധനവില വർദ്ധിപ്പിച്ചത്. ഇത് ജനങ്ങൾക്കിടയിൽ വലിയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ടെന്നും ഈ വിലക്കയറ്റം തടയുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ ധനനയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുൻ സർക്കാരിന് 3100 കോടി രൂപയുടെ അധിക വരുമാനമുണ്ടായിട്ടും ഇന്ധന നികുതിയിൽ ഒരു പൈസ പോലും കുറയ്ക്കാൻ അവർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'നികുതി കുറയ്ക്കുന്ന മണ്ടത്തരത്തിന് തങ്ങളില്ല' എന്ന് അന്നത്തെ ധനകാര്യമന്ത്രി സഭയിൽ പരസ്യമായി വ്യക്തമാക്കിയ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ സർക്കാരിനുണ്ടായ ഇത്തരം വീഴ്ചകൾ മനസ്സിലാക്കി അതിശക്തമായ തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാനാണ് നിലവിലെ തീരുമാനമെന്നും, പാചകവാതക കരിഞ്ചന്ത നിയന്ത്രിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഉടൻ തന്നെ സഭയിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ധവളപത്രം പുറത്തുവരുന്നതോടെ കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക ചിത്രം ജനങ്ങൾക്ക് മുന്നിൽ പൂർണ്ണമായി വ്യക്തമാകുമെന്നും വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.