ഫൂക്കറ്റ്-ഡൽഹി വിമാന സംഭവത്തിന് പിന്നാലെ നടപടി; 5,000ലേറെ എയർ ഇന്ത്യ പൈലറ്റുമാർക്ക് ലഹരി പരിശോധന
ന്യൂഡൽഹി: ഫൂക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് വെച്ച് ഏകദേശം 300 അടി ഉയരം നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷാ നടപടികൾ ശക്തമാക്കി എയർ ഇന്ത്യ. വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി 5,000ലേറെ പൈലറ്റുമാരിൽ കർശനമായ ലഹരി പരിശോധന നടത്താനാണ് തീരുമാനം. എയർ ഇന്ത്യ എക്സ്പ്രസിലും നിർബന്ധിത പരിശോധന ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് നാലിനാണ് ഫൂക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ AI2379 വിമാനം പറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഏകദേശം 300 അടി താഴേക്ക് പതിച്ചത്. വിമാനത്തിൽ 137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
പൈലറ്റുമാർക്ക് പരിശീലനത്തിനിടയിലും വിമാന സർവീസിന് ശേഷവും നിർദിഷ്ട കേന്ദ്രങ്ങളിൽ ലഹരി പരിശോധന നടത്തും. നേരത്തെ വർഷത്തിൽ 10 ശതമാനം ക്രൂ ജീവനക്കാരിൽ മാത്രമായിരുന്നു ഇത്തരം പരിശോധന നടത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ പരിശോധന കൂടുതൽ വ്യാപകമാക്കുകയാണ് എയർ ഇന്ത്യ.
പൈലറ്റിന്റെ ലഹരി പരിശോധനയും അന്വേഷണത്തിൽ
ഫൂക്കറ്റ്-ഡൽഹി വിമാനത്തിന്റെ ക്യാപ്റ്റന്റെ പ്രാഥമിക ലഹരി പരിശോധനയിൽ മരിജുവാന ഉപയോഗത്തിന്റെ സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ സ്ഥിരീകരണ പരിശോധനയിലും ഫലം പോസിറ്റീവായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ രണ്ട് പൈലറ്റുമാരെയും അന്വേഷണവിധേയമായി ഡ്യൂട്ടിയിൽനിന്ന് മാറ്റിയിട്ടുണ്ട്.
അതേസമയം, പൈലറ്റിന്റെ ലഹരി ഉപയോഗം വിമാനത്തിന്റെ ഉയരം പെട്ടെന്ന് നഷ്ടപ്പെടാൻ കാരണമായോ എന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അപകടത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സാങ്കേതിക തകരാറും പരിശോധിക്കുന്നു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണോ, അതോ സാങ്കേതിക തകരാറാണോ സംഭവത്തിന് കാരണമെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എയർബസിന്റെ പ്രാഥമിക വിശകലനത്തിൽ വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും താൽക്കാലികമായി മർദം നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയത്. ഇതുമൂലം ഏതാനും സെക്കൻഡുകൾ വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ പ്രതികരിക്കാതിരുന്നുവെന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ, സെൻസറുകൾ, വയറിങ്, പരിപാലന രേഖകൾ എന്നിവയും വിശദമായി പരിശോധിക്കുന്നുണ്ട്. എയർബസും ഫ്രാൻസിന്റെ ബ്യൂറോ ഓഫ് എൻക്വയറി ആൻഡ് അനാലിസിസ് ഫോർ സിവിൽ ഏവിയേഷൻ സേഫ്റ്റിയും (BEA) അന്വേഷണത്തിന് സാങ്കേതിക സഹായം നൽകുന്നുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്തിന്റെ അപ്രതീക്ഷിത ഉയരംതാഴ്ചയിൽ സാങ്കേതിക തകരാറിനും പൈലറ്റിന്റെ ആരോഗ്യ-ലഹരി പരിശോധനാ ഫലങ്ങൾക്കും എന്തെങ്കിലും ബന്ധമുണ്ടോയെന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൈലറ്റുമാരുടെ ലഹരി പരിശോധന കൂടുതൽ കർശനമാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം വിമാനസുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ജാഗ്രത ഉറപ്പാക്കുന്നതിനുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.