വിലക്കയറ്റത്തിന് പൂട്ടിട്ട് സർക്കാർ: കിലോയ്ക്ക് 35 രൂപ നിരക്കിൽ ഇനി സവാളയെത്തും; പ്രളയബാധിത കർഷകർക്ക് നഷ്ടപരിഹാരവും ധന സഹായവും ഉറപ്പുനല്‍കി മന്ത്രി അഡ്വ. ടി. സിദ്ദിഖ്
തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിപണിയിൽ കർഷക-ഉപഭോക്തൃ സംരക്ഷണത്തിനായി ശക്തമായ ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ സ്വതന്ത്രമായി വിടില്ലെന്നും ക്രമാതീതമായ വിലക്കയറ്റം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.
ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാള സംഭരിക്കാനുള്ള ഓർഡർ നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ സംഭരിക്കുന്ന സവാള ഹോർട്ടി കോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ പ്രധാന വിപണികളിൽ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തര നടപടി. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമായത്. ഉയർന്ന വിലയുള്ള വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകി, തുടർന്ന് മറ്റു പ്രദേശങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കും.
സംസ്ഥാനത്ത് പ്രളയബാധിതരായ കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കിയതായും മന്ത്രി അറിയിച്ചു. പ്രളയബാധയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് KSDMA നോട്ടിഫിക്കേഷൻ പുറത്തുവരുന്ന മുറയ്ക്ക് തുടർ സാമ്പത്തിക സഹായ നടപടികളിലേക്ക് കടക്കുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.
വിളനാശം സംബന്ധിച്ച പ്രാഥമിക നടപടികൾ പൂർത്തിയായിട്ടുണ്ട്. നഷ്ടത്തിന്റെ തോത് കൃത്യമായി നിർണ്ണയിക്കുന്നതിനായി നിലവിൽ ഫിസിക്കൽ വെരിഫിക്കേഷനായി പ്രത്യേക ഡ്രൈവ് നടന്നുവരികയാണ്. ഇതിലൂടെ കർഷകർക്കുണ്ടായ വിളനാശവും ആസ്തിനഷ്ടവും വിലയിരുത്തിയ ശേഷം അർഹരായവർക്ക് വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭ സഹായം എന്നിവ ലഭ്യമാക്കും.
കുട്ടനാട്ടിൽ പ്രളയം മൂലം മോട്ടോറുകൾ, മോട്ടോർ ഷെഡുകൾ, തറകൾ തുടങ്ങിയ കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് KSDMA, ദുരന്തനിവാരണ വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ച് സഹായം നൽകും. കൂടാതെ, കമ്മ്യൂണിറ്റി അസറ്റ് ഡെവലപ്‌മെന്റ് വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി കർഷകരെ സഹായിക്കാനുള്ള സാധ്യതകളും സർക്കാർ പരിശോധിച്ചുവരികയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.