മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണം; ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി; അടിയന്തര സഹായങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞത് വലിയ ആശ്വാസമാകുന്നുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടരുകയാണെന്ന് സർക്കാർ. മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ റവന്യു മന്ത്രി, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടം എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളക്കെട്ട് ഉയർന്ന പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഈ ശുചീകരണ ദൗത്യങ്ങളിൽ പങ്കാളികളാകണമെന്നും ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ഇതുവരെ 8 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 8 പേരെ കാണാതായിട്ടുമുണ്ട്. 13 പേർക്ക് പരിക്കേറ്റു. നിലവിൽ പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയിൽ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും, വീടും ജീവനോപാധികളും നഷ്ടമായവർക്കും സർക്കാർ അടിയന്തര സഹായം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.
മഴയുടെ അളവ് കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും നിലവിൽ ദുരിതാശ്വാസ രംഗത്ത് സജീവമാണ്. പൊതുജനങ്ങൾക്ക് ഏത് അടിയന്തര ആവശ്യങ്ങൾക്കും സർക്കാർ സംവിധാനങ്ങളുമായി നേരിട്ട് ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.