കനത്ത മഴയും വെള്ളപ്പൊക്കവും; ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു
പത്തനംതിട്ട: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ ചടങ്ങുകൾ മാറ്റിവച്ചു. നദിയിലെ ജലനിരപ്പും ഒഴുക്കും അപകടകരമായി ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ക്ഷേത്രത്തിൽ പതിവ് ആചാരാനുഷ്ഠാനങ്ങൾ മാത്രമാണ് ഇന്ന് നടത്തിയത്.
പള്ളിയോടങ്ങൾ നദിയിൽ ഇറക്കുന്നത് സുരക്ഷാ ഭീഷണിയാണെന്ന് വിലയിരുത്തിയ പള്ളിയോട സേവാസംഘം, ഒരു പള്ളിയോടവും നദിയിലിറക്കരുതെന്ന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വള്ളസദ്യയുമായി ബന്ധപ്പെട്ട പരിപാടികൾ മാറ്റിവെച്ചത്.
ഇന്നലെ 11 വള്ളസദ്യ വഴിപാടുകൾ നിശ്ചയിച്ചിരുന്നെങ്കിലും ചടങ്ങുകൾ മാത്രമാണ് നടത്തിയത്. ഇന്ന് നടത്താനിരുന്ന 10 വള്ളസദ്യ വഴിപാടുകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, ക്ഷേത്രത്തിലേക്കുള്ള പ്രധാന പ്രവേശനപാതകളായ ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനായി എത്തിയ ഭക്തർ റോഡിൽ കയറിയ വെള്ളത്തിലൂടെയാണ് ക്ഷേത്രത്തിലെത്തിയത്.
വള്ളസദ്യ വഴിപാട് സ്വീകരിക്കുന്നതിനായി എത്തിയ എല്ലാ പള്ളിയോടങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിലാണുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.