'ദ് ഹണ്ട്രഡ്' മത്സരത്തിന് ശേഷം ജമീമയും ഫാത്തിമ സനയും പരസ്പരം ആലിംഗനം ചെയ്തു; വീഡിയോ വൈറൽ, സമൂഹമാധ്യമങ്ങളിൽ ചർച്ച
സതാംപ്ടൺ: ഇംഗ്ലണ്ടിൽ നടക്കുന്ന 'ദ് ഹണ്ട്രഡ്' വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെ ഇന്ത്യൻ താരം ജമീമ റോഡ്രിഗ്സും പാക്കിസ്ഥാൻ ഓൾറൗണ്ടർ -ഫാത്തിമ സനയും- മത്സരശേഷം പരസ്പരം ആലിംഗനം ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മത്സരം അവസാനിച്ച ശേഷം ഇരുവരും സംസാരിക്കുകയും സൗഹൃദപരമായി ആശ്ലേഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായത്.
2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങളിൽ പാക്കിസ്ഥാൻ താരങ്ങളുമായി കൈകൊടുക്കാതിരിക്കുന്ന നിലപാടാണ് ഇന്ത്യൻ ടീമിലുള്ളത്. മറ്റ് ചില കായിക ഇനങ്ങളിൽ ഈ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ക്രിക്കറ്റിൽ അത് തുടരുകയാണ്. ടോസ് സമയത്ത് പോലും ഇരു ടീമുകളുടെയും നായകർ പരസ്പരം കൈകൊടുക്കുന്നത് ഒഴിവാക്കുന്ന സാഹചര്യത്തിലാണ് ലീഗ് മത്സരത്തിനിടെ ജമീമയും ഫാത്തിമയും സൗഹൃദപരമായി പെരുമാറിയത് ശ്രദ്ധേയമായത്.
സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. പാക്കിസ്ഥാൻ താരത്തെ ആലിംഗനം ചെയ്തതിനെ വിമർശിച്ച് ചിലർ രംഗത്തെത്തിയപ്പോൾ, കായികമനോഭാവത്തിന്റെ ഭാഗമായാണ് ജമീമയുടെ പെരുമാറ്റമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരും താരത്തെ പിന്തുണച്ചു.
അതേസമയം, മത്സരത്തിൽ സതേൺ ബ്രേവ് 24 റൺസിന് ബെർമിങ്ഹാം ഫീനിക്സിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സതേൺ ബ്രേവ് 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി. പുറത്താകാതെ 28 റൺസ് നേടിയ ജമീമ റോഡ്രിഗ്സ്, 43 റൺസ് നേടിയ ലിസെല്ലെ ലീ, 45 റൺസ് നേടിയ മായ ബൗച്ചർ എന്നിവരുടെ പ്രകടനമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.
141 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബെർമിങ്ഹാം ഫീനിക്സിന് 100 പന്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനെ സാധിച്ചുള്ളൂ. എലിസ് പെറി 16 റൺസോടെയും ഫാത്തിമ സന അഞ്ച് റൺസോടെയും പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.