"വൈദ്യുതി പ്രതിസന്ധിക്ക് കാരണം എൽഡിഎഫിന്റെ നയക്കേട്; രാഷ്ട്രീയ മുതലെടുപ്പ് എൽഡിഎഫിനെ തന്നെ തിരിഞ്ഞുകൊത്തും": വൈദ്യുതി വിഷയത്തിൽ സിപിഎമ്മിനെതിരെ സണ്ണി ജോസഫ്
കേരളത്തിലുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും കെഎസ്ഇബിയും ആവശ്യമായ ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചതായും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഇരിട്ടിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുറഞ്ഞ ദിവസങ്ങളിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും അത് മുൻകൂട്ടി ജനങ്ങളെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നിലവിലെ സാഹചര്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പുതിയ യുഡിഎഫ് സർക്കാരിന്റെ മേൽ കെട്ടിവെച്ച് സിപിഎം നടത്തുന്ന സമരവും പ്രചാരണങ്ങളും വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. മുൻ എൽഡിഎഫ് സർക്കാരിന്റെ നയരാഹിത്യവും തെറ്റായ തീരുമാനങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് ഭരണകാലത്ത് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച ദീർഘകാല കരാർ പ്രകാരം ലഭിച്ചിരുന്ന 465 മെഗാവാട്ട് വൈദ്യുതി ലഭ്യത ഇല്ലാതാക്കിയത് എൽഡിഎഫ് സർക്കാരാണ്. ആ കരാർ റദ്ദാക്കാൻ കൂട്ടുനിന്നതാണ് നിലവിലെ ക്ഷാമത്തിന് പ്രധാന കാരണം. കൂടാതെ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്ഷാമം പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി ഇപ്പോൾ തിരികെ നൽകേണ്ടി വന്നതാണ് മറ്റൊരു പ്രതിസന്ധി. കടമെടുക്കുന്നതിന് പകരം അന്ന് പണം നൽകി വൈദ്യുതി വാങ്ങിയിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. ഒന്നോ രണ്ടോ മാസം കൊണ്ട് ഒരു സർക്കാരിന് പരിഹരിക്കാവുന്ന വിഷയമല്ല ഇതെങ്കിലും പുതിയ സർക്കാർ അധികാരമേറ്റ ശേഷം പ്രശ്നപരിഹാരത്തിനായി ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
മണിയാർ പദ്ധതി കമ്പനിയിൽ നിന്ന് തിരികെ ഏറ്റെടുക്കാൻ വൈകിയതും ബാരാപോൾ പദ്ധതിയുടെ പ്രവർത്തനം ഒരു വർഷമായി നിലച്ചപ്പോൾ പരിഹാരം കാണാതിരുന്നതും മുൻ സർക്കാരിന്റെ വീഴ്ചകളാണ്. എൽ നിനോ പ്രതിഭാസം മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടു കാരണം വൈദ്യുതി ഉപഭോഗം വർധിച്ചതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ നയരഹിതമായ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടതിലുള്ള ജാള്യത മറയ്ക്കാനാണ് സിപിഎം ഇപ്പോഴത്തെ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്നും, രാഷ്ട്രീയ മുതലെടുപ്പിനായി വിഷയം ഉപയോഗിച്ചാൽ അത് എൽഡിഎഫിന് തന്നെ തിരിച്ചടിയാകുമെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.