"അര്‍ജുന്‍ ആയങ്കി അടക്കമുള്ള സൈബര്‍ ക്രിമിനലുകള്‍ക്ക് പിന്നില്‍ മുന്‍ പാര്‍ട്ടി സെക്രട്ടറി, അവരെ ക്രിമിനലുകളാക്കിയതാണ്"; സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ്
അർജുൻ ആയങ്കി ഉൾപ്പെടെയുള്ള അതിതീവ്ര സൈബർ പ്രവർത്തകരും ക്വട്ടേഷൻ സംഘങ്ങളുമായുള്ള സിപിഎം നേതാവിന്റെ ബന്ധത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ്. ഇത്തരം വ്യക്തികളെ ഇന്നുകാണുന്ന രീതിയിലുള്ള ക്രിമിനലുകളാക്കി മാറ്റിയെടുത്തതിൽ പ്രധാന ഉത്തരവാദി സിപിഎമ്മിന്റെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയാണെന്ന് പേരെടുത്തു പറയാതെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സിപിഎം നേതാവ് പി. ജയരാജനെ ലക്ഷ്യമിട്ടാണ് മനു തോമസിന്റെ ഈ വിമർശനം എന്നാണ് സൂചന.
സാധാരണയായി സിപിഎം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ചുമതലക്കാരല്ലാത്ത ആർക്കും താമസസൗകര്യം നൽകാറില്ല. എന്നാൽ ഈ സംഘത്തിന് ജില്ലാ കമ്മിറ്റി ഓഫീസിൽ താവളമൊരുക്കി നൽകുകയും, ഇവരെക്കൊണ്ട് നേതാവിന് അകമ്പടി സേവിക്കുകയും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റുകയുമാണ് അന്നത്തെ ജില്ലാ സെക്രട്ടറി ചെയ്തിരുന്നതെന്ന് മനു തോമസ് കുറ്റപ്പെടുത്തുന്നു. ആ സമയത്ത് ഈ നേതാവിനെ തിരുത്താനോ ശാസിക്കാനോ പാർട്ടിയിൽ ആരും മുതിർന്നില്ലെന്നും, പിണറായി വിജയൻ നേരിട്ട് ഇടപെട്ട ശേഷമാണ് മറ്റ് നേതാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.
ഈ നേതാവിനെ പുകഴ്ത്താനും വാഴ്ത്തുപാട്ടുകൾ പാടാനുമുള്ള സംസ്ഥാനതല കോർഡിനേഷൻ ചുമതല ഇത്തരം ചെറുപ്പക്കാരെയാണ് ഏൽപ്പിച്ചിരുന്നത്. ഇതിന്റെ മറവിൽ ജയിലിലുള്ളവരും അല്ലാത്തതുമായ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായി ഇവർ ബന്ധം സ്ഥാപിച്ചു. കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടത്തി ഗുണ്ടാ മാർക്കറ്റിൽ സ്വാധീനം ഉറപ്പിക്കുന്നത് ഇവർക്കൊരു ഹരമായി മാറി. ഇവർ സ്വയം ക്രിമിനലുകളായതല്ല, മറിച്ച് നേതാക്കൾ ചേർന്ന് ആക്കിയതാണെന്ന് വ്യക്തമാക്കുന്ന മനു തോമസ്, 'നേതാവിനെ വിളിച്ച് പാർട്ടിയെ രക്ഷിക്കൂ' എന്ന സൈബർ ലോകത്തെ വിലാപങ്ങൾ നേതാവ് ആസ്വദിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.