Logo
Tue, Jul 21, 2026 • 01:03 PM
LIVE TV
Watch

No business videos available

No Middle East videos available

വീണ്ടും ഒരു ഫൈനല്‍ തോല്‍വി; തലയുയര്‍ത്തി മെസ്സിയുടെ മടക്കം; ലോകകപ്പില്‍ തിളങ്ങി അര്‍ജന്റീന നായകൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 20, 2026
1 min read Updated: July 21, 2026
SHARE:
SAVE: Login to save

വീണ്ടും ഒരു ഫൈനല്‍ തോല്‍വി; തലയുയര്‍ത്തി മെസ്സിയുടെ മടക്കം; ലോകകപ്പില്‍ തിളങ്ങി അര്‍ജന്റീന നായകൻ

ന്യൂയോര്‍ക്ക്: സ്‌പെയിനിന്റെ യുവത്വത്തിന്റെ കരുത്തിന് മുന്നില്‍ ലോകകപ്പ് കിരീടം കൈവിട്ടെങ്കിലും, തലയുയര്‍ത്തിത്തന്നെ മടങ്ങാം ലയണല്‍ മെസ്സിക്ക്. എക്‌സ്ട്രാ ടൈമില്‍ പത്തുപേരായി ചുരുങ്ങിയിട്ടും അവസാന സെക്കന്‍ഡ് വരെ അര്‍ജന്റീന നയിച്ച വീറോടെയുള്ള പോരാട്ടം ആരാധകരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍, മൈതാനത്ത് വിതുമ്പിനിന്ന മെസ്സിയുടെ ചിത്രങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ നെഞ്ചുപിളര്‍ക്കുന്നതായിരുന്നു.

സ്വപ്നതുല്യമായ കണക്കുകളുമായാണ് മെസ്സി ഇത്തവണത്തെ ലോകകപ്പ് ഫൈനലിന് ഇറങ്ങിയത്. ബ്രസീലിയന്‍ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ സ്വന്തം ടീമിനെ നയിക്കുന്ന ആദ്യ നായകനായി മെസ്സി മാറി. 39-ാം വയസ്സിലും ടൂര്‍ണമെന്റിലുടനീളം 8 ഗോളുകളും 4 അസിസ്റ്റുകളുമാണ് മെസ്സി അക്കൗണ്ടിലാക്കിയത്. 8 വലിയ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ജര്‍മ്മന്‍ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് മെസ്സി മുന്നിലെത്തി. നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകലിന്റെ അരികില്‍ നിന്ന അര്‍ജന്റീനയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് മെസ്സി ഫൈനല്‍ വരെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം മെസ്സിയുടെ മാസ്മരിക പ്രതിഭയ്ക്ക് തെളിവായിരുന്നു.

മത്സരത്തിലുടനീളം ബോള്‍ പൊസഷന്‍ നിലനിര്‍ത്തി സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അര്‍ജന്റീനയുടെ ശക്തമായ പ്രതിരോധം അവര്‍ക്ക് തടസ്സമായിരുന്നു. എന്നാല്‍ കളി മാറ്റിമറിച്ചത് രണ്ട് സംഭവങ്ങളാണ്. അര്‍ജന്റീന പ്രതിരോധത്തിലെ ഉറച്ച കോട്ടയായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് വലിയ തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന 10 പേരായി ചുരുങ്ങി. തുടര്‍ന്ന് ആക്രമണം കടുപ്പിച്ച സ്‌പെയിന്‍ 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ വിജയഗോള്‍ കണ്ടത്തുകയായിരുന്നു. 2010-ല്‍ ഇനിയേസ്റ്റയുടെ ഗോളില്‍ നെതര്‍ലാന്‍ഡ്‌സിനെ തോല്‍പ്പിച്ചതിന് ശേഷം സ്‌പെയിന്റെ രണ്ടാമത്തെ ലോകകപ്പ് നേട്ടമാണിത്.

ഫൈനല്‍ വിസിലിന് ശേഷം വികാരാധീനനായി മൈതാനത്ത് ഇരുന്ന മെസ്സിയെ ആശ്വസിപ്പിക്കാന്‍ സ്പാനിഷ് താരങ്ങളും ആരാധകരും മത്സരിച്ചു. സോഷ്യല്‍ മീഡിയയിലാകെ മെസ്സിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. കിരീടം നേടാനായില്ലെങ്കിലും, തലമുറകളെ ആവേശം കൊള്ളിച്ച മികച്ചൊരു ലോകകപ്പ് അനുഭവം സമ്മാനിച്ചതിന് ഫുട്‌ബോള്‍ ലോകം എന്നും ഈ ഇതിഹാസത്തോട് കടപ്പെട്ടിരിക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10