കൂത്താട്ടുകുളത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; കുട്ടികളടക്കം 40 പേർക്ക് പരിക്ക്, അഞ്ച് പേരുടെ നില ഗുരുതരം
എറണാകുളം: കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടികളടക്കം നാല്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്.
അറുപതോളം യാത്രക്കാരുമായി കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാക്കൂരിൽ വച്ച് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പെട്രോൾ പമ്പിന്റെ ബോർഡിൽ ഇടിച്ചശേഷം മറിയുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇരുചക്ര വാഹന യാത്രികന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇൻഡിക്കേറ്റർ നൽകാതെയും പിന്നിൽ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെയും സ്കൂട്ടർ യാത്രികൻ പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ബസ് ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിച്ചുമാറ്റി.
സാമാന്യം വേഗതയിലായിരുന്ന ബസിന് ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയും പെട്രോൾ പമ്പിന്റെ ബോർഡിൽ ഇടിച്ച് മറിയുകയുമായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് സ്കൂട്ടർ യാത്രികനെ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്നാണ് വിവരം.
അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ കാക്കൂരിന് സമീപത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ റോഡിൽ അപകടമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.