രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ: റബ്ബർ വില 300 രൂപയാക്കും; കർഷകർക്ക് വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ
ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ട് സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന് പ്രഖ്യാപിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. കൃഷിക്കും പരിസ്ഥിതിക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിൽ തോട്ടങ്ങളിൽ ടൂറിസവും മൾട്ടി-ക്രോപ്പിങും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കളമശ്ശേരിയിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
അധികാരത്തിലെത്തി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ നെൽകർഷകർക്ക് ലഭിക്കേണ്ട അധ്വാനഫലം ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു. റബ്ബറിന്റെ തറവില 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയത് വൈകാതെ തന്നെ 300 രൂപയായി വർദ്ധിപ്പിക്കും. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ മൂല്യവർദ്ധനവ് നടത്തുകയും, അവ 'കേരള ബ്രാൻഡ്' എന്ന പേരിൽ വിപണിയിലിറക്കുകയും ചെയ്യും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികളും സ്വീകരിക്കും.
ചടങ്ങിൽ പാരമ്പര്യവിത്ത് സംരക്ഷകനായ ചെറുവയൽ രാമന് പ്രഥമ ഉമ്മൻചാണ്ടി അവാർഡും മറ്റ് സംസ്ഥാന കർഷക അവാർഡുകളും വിതരണം ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ വൻനിര തന്നെയെത്തിയ ചടങ്ങിൽ കാർഷിക മേഖലയുടെ ഭാവി മുന്നേറ്റത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.