വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകി ഉത്തരവ്; മുഖ്യമന്ത്രി വി.ഡി സതീശനും ആരോഗ്യമന്ത്രിക്കും നന്ദി പറഞ്ഞ് ഹർഷിന
വർഷങ്ങൾ നീണ്ട കൊടിയ വേദനകൾക്കും നീതിക്കായുള്ള പോരാട്ടങ്ങൾക്കുമൊടുവിൽ ഹർഷിനയ്ക്ക് ഒടുവിൽ നീതി ലഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാ പിഴവിന് ഇരയായ ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് ഉത്തരവായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ ആശുപത്രിയിൽ ഓഫീസ് അറ്റൻഡറായാണ് ഹർഷിന ഇന്ന് ഔദ്യോഗികമായി നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യമന്ത്രി കെ. മുരളീധരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഹർഷിനയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള സർക്കാർ തീരുമാനം ഉണ്ടായത്.
2017 നവംബർ 30-നായിരുന്നു ഹർഷിനയുടെ ജീവിതം ദുരിതത്തിലാക്കിയ ആ സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ മറന്നുവെച്ച 12 സെന്റിമീറ്റർ നീളവും 6 സെന്റിമീറ്റർ വീതിയുമുള്ള ശസ്ത്രക്രിയ ഉപകരണം (ആർട്ടറി ഫോർസെപ്‌സ് കത്രിക) ഹർഷിനയുടെ വയറ്റിൽ കുടുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത കടുത്ത വേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ട ഹർഷിന അഞ്ച് വർഷത്തോളം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിംഗിലാണ് കത്രിക മൂത്രസഞ്ചിയിൽ തറച്ചുനിൽക്കുന്നതായും അവിടെ മുഴ രൂപപ്പെട്ടതായും കണ്ടെത്തിയത്. തുടർന്ന് 2022 സെപ്റ്റംബർ 17-ന് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് ഈ കത്രിക പുറത്തെടുത്തത്.
ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ് അധികൃതർ തങ്ങളുടെ ഭാഗത്ത് അനാസ്ഥയുണ്ടായിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കത്രിക കുടുങ്ങിയത് മറ്റേതോ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലാകാമെന്ന വിശദീകരണമാണ് അവർ നൽകിയത്. ഇതോടെ ഹർഷിന പൊലീസിൽ പരാതി നൽകുകയായിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കെ. സുദർശനന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, പ്രതികളായ ഡോക്ടർമാർ കോടതിയെ സമീപിച്ചതോടെ നിലവിൽ കേസിന്റെ വിചാരണ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നീതിക്കായി പല വാതിലുകൾ മുട്ടിയെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹർഷിന ഓർമ്മിപ്പിച്ചു. തനിക്ക് തന്ന വാക്ക് പാലിച്ച മുഖ്യമന്ത്രി വി.ഡി. സതീശനോട് നന്ദിയുണ്ടെന്നും, കേരളത്തിന് ഇപ്പോൾ ഒരു ആരോഗ്യമന്ത്രിയുള്ളതായി തോന്നുന്നുവെന്നും ജോലി ലഭിച്ച ശേഷം ഹർഷിന വൈകാരികമായി പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.