Logo
Thu, Jun 18, 2026 • 12:26 PM
LIVE TV
Watch

No business videos available

No Middle East videos available

അരങ്ങേറ്റത്തിൽ വിറപ്പിച്ചു, ഒടുവിൽ വീണു; കൊളംബിയയോട് 3-1 ന് പൊരുതിത്തോറ്റ് ഉസ്‌ബെക്കിസ്ഥാൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 18, 2026
1 min read
SHARE:
SAVE: Login to save

അരങ്ങേറ്റത്തിൽ വിറപ്പിച്ചു, ഒടുവിൽ വീണു; കൊളംബിയയോട് 3-1 ന് പൊരുതിത്തോറ്റ് ഉസ്‌ബെക്കിസ്ഥാൻ

2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊളംബിയയ്ക്ക് തകർപ്പൻ തുടക്കം. ഗ്രൂപ്പ് കെ-യിലെ മറ്റൊരു മത്സരത്തിൽ വമ്പന്മാരായ പോർച്ചുഗലിനെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സമനിലയിൽ തളച്ചതോടെ ലഭിച്ച സുവർണ്ണാവസരം കൊളംബിയ കൃത്യമായി വിനിയോഗിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി കൊളംബിയ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ പൂർണ്ണ മേധാവിത്വം പുലർത്തിയ കൊളംബിയയ്ക്ക് പക്ഷേ വിജയം അത്ര സുഗമമായിരുന്നില്ല. മത്സരത്തിന്റെ 40-ാം മിനിറ്റിൽ ഡാനിയൽ മുനോസിലൂടെയാണ് കൊളംബിയ അർഹിച്ച ലീഡ് നേടിയത്. മനോഹരമായൊരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോൾ. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധപ്പൂട്ട് പൊളിച്ച് ആക്രമിച്ചു കളിച്ച ഉസ്ബെക്കിസ്ഥാൻ കൊളംബിയൻ നിരയെ ശരിക്കും ഭയപ്പെടുത്തി. 60-ാം മിനിറ്റിൽ അബ്ബോസ്ബെക് ഫൈസുള്ളായേവിലൂടെ അവർ സമനില പിടിച്ചതോടെ മത്സരം ആവേശകരമായി. എന്നാൽ ഈ സന്തോഷത്തിന് അഞ്ച് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ലൂയിസ് ഡയസ് തൊടുത്ത അത്ര ശക്തമല്ലാത്തൊരു ഷോട്ട് ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പർ വരുത്തിയ പിഴവിലൂടെ വലയിൽ അഭയം പ്രാപിച്ചതോടെ കൊളംബിയ വീണ്ടും മുന്നിലെത്തി.

സമനിലയ്ക്കായി ഉസ്ബെക്കിസ്ഥാൻ സർവ്വശക്തിയുമെടുത്ത് ആക്രമിക്കുന്നതിനിടെയാണ് കൊളംബിയ മാരകമായൊരു കൗണ്ടർ അറ്റാക്ക് നടത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ യുവാൻ ഹെർണാണ്ടസിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പാസ് ജാമിന്റൺ കാമ്പാസ് ലക്ഷ്യത്തിലെത്തിച്ചതോടെ കൊളംബിയ 3-1 ന്റെ വിജയം ഉറപ്പിച്ചു. ലോകകപ്പ് അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാനെ നിസ്സാരക്കാരായി കാണാതെ, തങ്ങളുടെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്താണ് കൊളംബിയൻ കരുത്തർ കളം നിറഞ്ഞത്. ആദ്യ പകുതിയുടെ 41-ാം മിനിറ്റിൽ ലൂയിസ് ഡയസ് നൽകിയ മനോഹരമായ പാസ് വലതു കാൽ കൊണ്ട് ഡാനിയൽ മുനോസ് ഫിനിഷ് ചെയ്തത് ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറി.

 തോറ്റെങ്കിലും ഉസ്ബെക്കിസ്ഥാൻ മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ 60-ാം മിനിറ്റിൽ അവർ സ്വന്തമാക്കി. കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസിന്റെ ഒരു പിഴവിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്. എൽദോർ ഷൊമുറോദോവ് തൊടുത്ത വോളി തടയുന്നതിൽ വർഗാസിന് പിഴച്ചപ്പോൾ ഫൈസുള്ളായേവ് അത് ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷങ്ങളിൽ ഉസ്ബെക്കിസ്ഥാൻ ഗോളി ഉത്കിർ യുസുപോവ് വരുത്തിയ വലിയൊരു പിഴവ് അവർക്ക് തിരിച്ചടിയായി. ലൂയിസ് ഡയസിന്റെ ഷോട്ട് കൈപ്പിടിയിലൊതുക്കുന്നതിൽ യുസുപോവിന് പിഴച്ചതോടെ പന്ത് ഗോൾവര കടക്കുകയായിരുന്നു. ഒടുവിൽ ഒൻപതാം മിനിറ്റിലെ സ്റ്റോപ്പേജ് ടൈമിൽ കാമ്പാസ് ഹെഡ്ഡറിലൂടെ കൊളംബിയയുടെ മൂന്നാം ഗോളും നേടി.

ദേശീയഗാന വേളയിൽ വികാരാധീനനായി കണ്ണീരണിഞ്ഞ ലൂയിസ് ഡയസ്, കളി തുടങ്ങിയപ്പോൾ ഉസ്ബെക്കിസ്ഥാൻ പ്രതിരോധത്തിന് കടുത്ത ഭീഷണിയാണ് ഉയർത്തിയത്. ബയേൺ മ്യൂണിക് മുന്നേറ്റനിരക്കാരനായ ഡയസ് കളം നിറഞ്ഞു കളിച്ച പ്രകടനമാണ് പുറത്തെടുത്തത്. മുനോസിന്റെ ഗോളിന് വഴിയൊരുക്കിയ ഡയസിന്റെ പാസ് ഏറെ ശ്രദ്ധേയമായിരുന്നു. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും പ്രതിരോധനിരയെ കാഴ്ചക്കാരാക്കി നൽകിയ ആ പാസ് കൃത്യമായ ടൈമിംഗോടെയാണ് മുനോസ് ഗോളാക്കി മാറ്റിയത്. രണ്ടാം പകുതിയിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണെങ്കിലും നേടിയ ഗോൾ കൂടിയായതോടെ മുൻ ലിവർപൂൾ വിങ്ങറായ ഡയസിന്റെ പ്രകടനം കൊളംബിയൻ വിജയത്തിൽ നിർണ്ണായകമായി.

ഉസ്ബെക്കിസ്ഥാൻ ഫുട്ബോളിന്റെ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കഠിനാധ്വാനത്തിന്റെയും നിക്ഷേപത്തിന്റെയും ഫലമാണ് ലോകകപ്പിൽ അവർ നേടിയ ഈ ആദ്യ ഗോൾ. തങ്ങളുടെ ഫുട്ബോൾ അടിസ്ഥാന സൗകര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് രൂപയാണ് രാജ്യം ചിലവഴിച്ചത്. അതിന്റെ പ്രതിഫലനമെന്നോണം, രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ 22 കാരൻ ഫൈസുള്ളായേവ് തന്നെ ഈ ചരിത്ര ഗോൾ നേടിയത് ഉസ്ബെക്കിസ്ഥാന് അഭിമാന നിമിഷമായി. മുൻ ലോകകപ്പ് ജേതാവായ പരിശീലകൻ ഫാബിയോ കന്നവാരോയുടെ കീഴിൽ ഇറങ്ങിയ ടീം ആദ്യ പകുതിയിൽ അൽപ്പം സമ്മർദ്ദത്തിലായെങ്കിലും, രണ്ടാം പകുതിയിൽ അവർ തങ്ങളുടെ യഥാർത്ഥ കളി പുറത്തെടുത്തു. തോൽവി വഴങ്ങിയെങ്കിലും വരും മത്സരങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളവരാണ് തങ്ങളെന്ന് തെളിയിക്കാൻ അവർക്ക് സാധിച്ചു.

ലോകകപ്പ് നറുക്കെടുപ്പ് വന്നപ്പോൾ തന്നെ കൊളംബിയയ്ക്ക് കാര്യങ്ങൾ അനുകൂലമായിരുന്നു. ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ പോർച്ചുഗലുമായി അവസാന മത്സരത്തിൽ മാത്രം ഏറ്റുമുട്ടിയാൽ മതിയെന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. ആദ്യ മത്സരത്തിലെ ഈ വിജയവും, ഒപ്പം പോർച്ചുഗൽ കോംഗോയോട് സമനില വഴങ്ങിയതും കൊളംബിയയ്ക്ക് നോക്കൗട്ട് സാധ്യതകൾ എളുപ്പമാക്കി. അടുത്ത മത്സരത്തിൽ ഗ്വാഡലഹാരയിൽ വെച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെയാണ് കൊളംബിയ നേരിടുക. ഈ മത്സരത്തിലും വിജയിക്കാനായാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി പോർച്ചുഗലിനെതിരെ ഇറങ്ങാൻ പരിശീലകൻ നെസ്റ്റർ ലോറെൻസോയ്ക്ക് സാധിക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10