'ആയത്തുള്ള ഖമനേയിയുടെ മകൻ 90 ശതമാനവും ഇല്ലാതായി'; ഇറാന്റെ സൈനിക ശേഷി തകർത്തെന്ന അവകാശവാദവുമായി ട്രംപ്
യുഎസ് - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ നാവിക, വ്യോമസേനകളും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂർണ്ണമായി തകർന്നുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ ഏറ്റവും മികച്ച കമാൻഡർമാരും പ്രമുഖ നേതാക്കളും വധിക്കപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പശ്ചിമേഷ്യൻ യുദ്ധമുഖത്തെ നിർണായക നീക്കങ്ങളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത്.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയിയും '90 ശതമാനവും ഇല്ലാതായി' കഴിഞ്ഞുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പിതാവ് കൊല്ലപ്പെട്ട അതേ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ നിന്നും മകൻ വിട്ടുനിന്നതോടെ മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊഹാപോഹങ്ങൾക്ക് ട്രംപിന്റെ വാക്കുകൾ ആക്കം കൂട്ടിയിരിക്കുകയാണ്.
മാസങ്ങൾ നീണ്ടുനിന്ന വെടിനിർത്തൽ അവസാനിപ്പിച്ച് യുഎസും ഇറാനും തമ്മിൽ ശക്തമായ ആക്രമണങ്ങൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ ഈ പ്രസ്താവന വരുന്നത്. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടതായും ഇറാനെതിരെയുള്ള സൈനിക നടപടികൾ പുനരാരംഭിച്ചതായും ട്രംപ് യുഎസ് കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു. ഇതിനൊപ്പം, അന്താരാഷ്ട്ര കടലിടുക്കുകളിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് യുഎസ് ഇനി മുതൽ ഫീസ് ഈടാക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. കപ്പൽ സഞ്ചാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നയത്തിനാണ് ഇതിലൂടെ മാറ്റം വരുന്നത്.
അമേരിക്കൻ നീക്കങ്ങൾക്ക് മറുപടിയായി ബഹ്‌റൈൻ, യുഎഇ എന്നിവയുമായി ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ചുണ്ടായ ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇയും രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും പ്രകൃതിദത്ത വാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യുഎസും ഇറാനും നടത്തുന്ന ഈ പോരാട്ടം പശ്ചിമേഷ്യയെ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.