വിജയ് vs ജേസൺ ക്ലാഷ് ഒഴിവാക്കാൻ തീരുമാനം? 'സിഗ്മ' റിലീസ് മാറ്റുമെന്ന് സൂചന
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'സിഗ്മ'യുടെ റിലീസ് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആദ്യം ജൂലൈ 31-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിജയ് നായകനായ 'ജനനായകൻ' റിലീസുമായി ക്ലാഷ് ഒഴിവാക്കുന്നതിനായാണ് റിലീസ് ഓഗസ്റ്റിലേക്ക് മാറ്റാൻ ആലോചന നടക്കുന്നതെന്നാണ് വിവരം.
സെൻസർ നടപടികൾ പൂർത്തിയായതിനെ തുടർന്ന് 'ജനനായകൻ' ജൂലൈ 24-ന് റിലീസിനൊരുങ്ങുകയാണ്. ഇതോടെയാണ് ബോക്‌സ് ഓഫീസ് മത്സരാവസ്ഥ ഒഴിവാക്കാൻ 'സിഗ്മ'യുടെ റിലീസ് തീയതി പുനഃക്രമീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം, ജേസൺ സഞ്ജയ് അഭിനയരംഗത്തേക്കും ഉടൻ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളുണ്ട്. ആ ചിത്രം നിർമിക്കുന്നതും ലൈക പ്രൊഡക്ഷൻസ് തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജി.കെ.എം. തമിഴ് കുമരന്റെ നേതൃത്വത്തിലുള്ള ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന 'സിഗ്മ'യുടെ നിർമ്മാതാവ് സുഭാസ്‌കരനാണ്.
സന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' ഒരു ഹീസ്റ്റ് എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലും തായ്‌ലൻഡിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ്. തമനാണ്. ഫരിയാ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപ് ദാസൻ, യോഗ് ജാപി, മഗാലക്ഷ്മി സുന്ദരം, ഷീല രാജ്കുമാർ, കമലേഷ്, കിരൺ കൊണ്ട എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തേ ജേസൺ സഞ്ജയുടെ സംവിധാന മികവിനെ പ്രശംസിച്ചിരുന്നു. നവാഗത സംവിധായകനൊപ്പം പ്രവർത്തിക്കുകയാണെന്ന തോന്നൽ ഒരിക്കലും ഉണ്ടായില്ലെന്ന് ഛായാഗ്രാഹകൻ കൃഷ്ണൻ വസന്ത് അഭിപ്രായപ്പെട്ടു. വെറും 25-ാം വയസ്സിൽ തന്നെ ഇത്രയും ക്ഷമയും വ്യക്തതയും പ്രകടിപ്പിക്കുന്ന സംവിധായകനെ കണ്ടത് അത്ഭുതപ്പെടുത്തിയെന്നും നായകൻ സന്ദീപ് കിഷൻ പ്രതികരിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.