27 വർഷത്തെ ദാമ്പത്യം അവസാനിക്കില്ല; വിജയ്‌ക്കെതിരായ ഹർജി പിൻവലിക്കാൻ സംഗീത
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കെതിരെ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി പിൻവലിക്കാൻ തീരുമാനിച്ച് ഭാര്യ സംഗീത സ്വർണലിംഗം. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നടന്ന വാദത്തിനിടെയാണ് വിവാഹമോചനം വേണ്ടെന്ന നിലപാട് സംഗീത അറിയിച്ചത്. ഇതോടെ തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചയായിരുന്ന ദാമ്പത്യ തർക്കത്തിൽ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനായി സംഗീത കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതിയെ സമീപിച്ചത്. വിജയ് വിവാഹേതര ബന്ധത്തിലാണെന്നും അതിനെ തുടർന്നാണ് കുടുംബജീവിതം തകർന്നതെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.
വെള്ളിയാഴ്ച കേസ് ചെങ്കൽപേട്ട് കുടുംബ കോടതിയുടെ പരിഗണനയിലെത്തി. വിജയ് നേരിട്ട് കോടതിയിൽ ഹാജരായില്ല. തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ഹാജരാകാൻ സാധിക്കാതിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലണ്ടനിൽ കഴിയുന്ന സംഗീത വീഡിയോ കോൺഫറൻസിലൂടെ ഹിയറിംഗിൽ പങ്കെടുത്തു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ രേഖപ്പെടുത്തിയ കോടതി, അടുത്ത ഹിയറിംഗ് തീയതി നിശ്ചയിക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു.
2021 മുതൽ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയെങ്കിലും പിന്നീട് അത് തുടർന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.വിവാഹബന്ധം ഇപ്പോൾ നിയമപരമായി മാത്രമാണ് നിലനിൽക്കുന്നതെന്നും ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും സംഗീത നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
വിജയ് സാമൂഹികവും ഔദ്യോഗികവുമായ പരിപാടികളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും, ആരോപണവിധേയയായ നടിക്കൊപ്പം വിദേശയാത്രകളും പൊതുപരിപാടികളിലും പങ്കെടുത്തെന്നും സംഗീത ആരോപിച്ചു. അത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് തനിക്കും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും മാനസികമായി വലിയ ആഘാതമുണ്ടാക്കിയതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മുൻപ് ലഭിച്ചിരുന്ന സൗകര്യങ്ങൾ പിൻവലിച്ചതായും സ്വന്തം സഞ്ചാരസ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായും സംഗീത ആരോപിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇടപെട്ടതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അവരുടെ ഇടപെടലിനെ തുടർന്ന് ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ കുടുംബവീട്ടിലേക്ക് മടങ്ങിയെത്തിയതായും, ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ഇപ്പോൾ വിവാഹമോചന ഹർജി പിൻവലിക്കാൻ സംഗീത തീരുമാനിച്ചതോടെ, വിജയ്–സംഗീത ദാമ്പത്യത്തിൽ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.