"നവീൻ ബാബുവിന്റെ കുടുംബത്തിന് താങ്ങായി സർക്കാർ; മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്
തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സംസ്ഥാന സർക്കാർ ആശ്രിത നിയമനം നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലെയ്സൺ ഓഫീസറായാണ് നിയമനം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രി വിഡി സതീശന് നൽകിയ അപേക്ഷ അടിയന്തരമായി പരിഗണിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചത്. മകൾക്ക് യോഗ്യതയ്ക്കനുസരിച്ച് ജോലി നൽകണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാൻ യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ തീരുമാനമെടുത്തിരുന്നു. കേസിൽ നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് മന്ത്രിസഭ കേസ് സി.ബി.ഐക്ക് കൈമാറിയത്. മുൻപ് എൽ.ഡി.എഫ് സർക്കാരിനോടും കുടുംബം ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് പരിഗണിച്ചിരുന്നില്ല.
സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (SIT) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ സേവനത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കാതെ എത്തി പരസ്യമായി അധിക്ഷേപിച്ചതിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം അഴിമതി നടത്തി എന്ന രീതിയിലായിരുന്നു ദിവ്യയുടെ ആരോപണം.
അന്ന് യാത്രയയപ്പ് ചടങ്ങിൽ ലഭിച്ച ഉപഹാരങ്ങൾ പോലും ഓഫീസിൽ ഉപേക്ഷിച്ച് ക്വാർട്ടേഴ്സിലേക്ക് മടങ്ങിയ നവീൻ ബാബുവിനെ, പിറ്റേന്ന് പുലർച്ചെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് എടുത്തിരുന്ന അദ്ദേഹം പുലർച്ചെ ചെങ്ങന്നൂരിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.