ശബരിമലയിൽ ഡിജിറ്റൽ സംവിധാനങ്ങൾ വിപുലീകരിക്കുന്നു; തിരക്ക് നിയന്ത്രിക്കാൻ എഐ ക്യാമറകൾ, സാമ്പത്തിക ഇടപാടുകൾ ഓൺലൈനിലേക്ക്
പത്തനംതിട്ട: ശബരിമലയിലെ തീർഥാടന സംവിധാനങ്ങൾ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ക്യാമറകൾ സ്ഥാപിക്കാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രത്യേക യോഗം തീരുമാനിച്ചു.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേർന്ന യോഗത്തിൽ ശബരിമലയിലെയും പമ്പയിലെയും മാലിന്യ നിർമാർജനത്തിനായി ക്ലീൻ കേരള കമ്പനിയുമായി തത്വത്തിൽ ധാരണയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. മാലിന്യ നിർമാർജനം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രത്യേക സാനിറ്റേഷൻ പ്രോട്ടോക്കോളും നടപ്പാക്കും.
സന്നിധാനത്തുള്ള 690 മുറികളിൽ 550 എണ്ണം ഓൺലൈൻ ബുക്കിങ്ങിലൂടെ തീർഥാടകർക്ക് ലഭ്യമാക്കും. മുറിവാടക മാത്രം അടച്ചാൽ മതിയാകുന്ന രീതിയിലാണ് പുതിയ സംവിധാനം. ഓരോ മുറിക്കും 50 രൂപ സർവീസ് ചാർജ് ഈടാക്കുകയും നിലവിലെ ഡിപ്പോസിറ്റ് സംവിധാനം ഒഴിവാക്കുകയും ചെയ്യും.
കാണിക്ക, വഴിപാട്, മുറിവാടക തുടങ്ങിയ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി. കൂടാതെ, പടിപൂജ ഒരു ദിവസം പരമാവധി അഞ്ച് പേർക്ക് അനുവദിക്കുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തും.
ഹൈക്കോടതിയുടെയും ശബരിമല ഹൈപവർ കമ്മിറ്റിയുടെയും അനുമതിയോടെ ശബരി ഗസ്റ്റ് ഹൗസിന് സമീപം 60 മുറികളുള്ള പുതിയ ഗസ്റ്റ് ഹൗസ് നിർമിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.