വനത്തിൽ അതിക്രമിച്ച് കയറി സിംഹത്തെ പ്രകോപിപ്പിച്ചു; 21-കാരനെ കൊന്ന് സിംഹം
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ലുവാരിയ റിസർവ് വനത്തിന് സമീപം സിംഹത്തിന്റെ ആക്രമണത്തിൽ 21-കാരൻ മരിച്ചു. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വനമേഖലയിൽ അനധികൃതമായി കടന്നുകയറി സിംഹങ്ങളെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
ജൂലൈ 8-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സിംഹങ്ങൾ ഇണചേരുന്ന സമയത്താണ് സോഹിലും സുഹൃത്തുക്കളും വനമേഖലയിലേക്ക് പ്രവേശിച്ചതെന്ന് അമ്രേലി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചിരാഗ് അമിൻ അറിയിച്ചു. ഇതോടെ പ്രകോപിതനായ ആൺസിംഹം സോഹിലിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സിംഹം വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായും ഏറെ നേരം മൃതദേഹത്തിന് സമീപം നിലയുറപ്പിച്ചതായും അധികൃതർ അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഏകോപിത നീക്കത്തിനൊടുവിലാണ് മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവവുമായി ബന്ധപ്പെട്ട് സോഹിലിനൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ സിംഹങ്ങളെ നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്ത ദൃശ്യങ്ങൾ നീക്കിയതായും ഫോൺ ഫോർമാറ്റ് ചെയ്തതായും കണ്ടെത്തി. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അനധികൃതമായി കടന്നുകയറുകയോ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ പെരുമാറുകയോ ചെയ്യരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.