ചിത്രത്തിൽ ടി.വി.കെ പരാമർശങ്ങളെല്ലാം നീക്കി സെൻസർ ബോർഡ്; ജനനായകനിൽ നിന്ന് വെട്ടിമാറ്റിയത് 12 സീനുകൾ
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ ചിത്രം ജന നായകന്റെ സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിച്ചതിനെത്തുടർന്ന് ചിത്രം ഉടൻ ടീറ്ററിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുതുക്കിയ റിലീസ് തീയതി നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന് സിബിഎഫ്‌സി എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ സർട്ടിഫിക്കേഷൻ രേഖകൾ ജൂലൈ 9 വ്യാഴാഴ്ച ക്ലിയർ ചെയ്തതായും, 183 മിനിറ്റും 11 സെക്കൻഡും, അതായത് ഏകദേശം മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം ഉള്ളതെന്നും വ്യക്തമാക്കുന്നു. സർട്ടിഫിക്കേഷൻ നൽകുന്നതിന് മുമ്പ് ബോർഡ് നിരവധി മാറ്റങ്ങൾക്ക് ഉത്തരവിട്ടിരുന്നു, എന്നാലും ചിത്രത്തിന്റെ ദൈർഘ്യത്തിൽ മാറ്റം ഉണ്ടാവില്ല.
സംഭാഷണങ്ങൾ, ദൃശ്യങ്ങൾ, ചില റഫറൻസുകൾ എന്നിവയിലെ മാറ്റങ്ങൾ ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ വരുത്താൻ സിബിഎഫ്‌സി നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി സർട്ടിഫിക്കേഷൻ രേഖയിലുണ്ട്. ഒരു പുസ്തകത്തിന്റെ കവറിൽ ഡോ. ബി.ആർ. അംബേദ്കറെ കാണിക്കുന്ന ദൃശ്യങ്ങളും."അംബേദ്കർ... ടു... ടിവികെ ' എന്ന വാക്കുകൾ അടങ്ങിയ ഒരു സംഭാഷണവും മാറ്റി. സിനിമയുടെ ഓഡിയോ, വിഷ്വൽ ഭാഗങ്ങളിൽ "ടിവികെ" എന്ന പരാമർശം മ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.കൂടാതെ ഇന്ത്യൻ ദേശീയപതാക വരുന്ന ദൃശ്യവും, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമർശിക്കുന്നതും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു.
ആകെ ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയത് 12 സീനുകളാണ് . ആരാധകർ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. എന്നാൽ ചിത്രത്തിന്റെ തീയേറ്റർ റീലീസ് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദാണ്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.