ഡൽഹിയിൽ കനത്ത ജാഗ്രത; പാറ്റ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് യുവജനപ്രവാഹം
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് 'പാറ്റ പാര്‍ട്ടി' (കോക്രോച്ച് ജനതാ പാര്‍ട്ടി - സി.ജെ.പി) ഡല്‍ഹിയില്‍ പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. യു.എസില്‍ നിന്നും ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെയുമായി പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സംസാരിച്ച ശേഷമാണ് അനുമതിപത്രം കൈമാറിയത്.
സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ആത്മകഥ ഉയര്‍ത്തിപ്പിടിച്ചാണ് അഭിജീത് വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധം നിശ്ചയിച്ചിരിക്കുന്ന ജന്തര്‍ മന്തറിലേക്ക് തിരിച്ചു. ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സമാധാനപരമായ പ്രതിഷേധത്തിന് അനുമതിയുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ രൂപീകരിച്ച്, വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടിയ ഈ ആക്ഷേപഹാസ്യ കൂട്ടായ്മ ആദ്യമായാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
ദേശീയപതാകയുമായി സമാധാനപരമായി പ്രതിഷേധിക്കാനും പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കാനും സി.ജെ.പി നേതൃത്വം അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. എങ്കിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പൊലീസ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ജില്ലയെ 12 സോണുകളായി തിരിച്ച് ഓരോ ഡി.സി.പിമാര്‍ക്ക് ചുമതല നല്‍കി. ക്രമസമാധാന പാലനത്തിനായി രണ്ടായിരത്തോളം പൊലീസുകാരെയും 20 കമ്പനി അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ വസതികള്‍ക്ക് മുന്നിലും സുരക്ഷ ശക്തമാക്കി.
അതേസമയം, പ്രതിഷേധത്തിനെതിരെ അടിയന്തരമായി വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വിസമ്മതിച്ചിരുന്നു. ഈ പ്രതിഷേധം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 'സേവ് ഇന്ത്യ ഫൗണ്ടേഷന്‍' നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടാതിരുന്നത്. എങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ദേശീയ തലസ്ഥാനത്തുടനീളം കനത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.