ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അടിമുടി മാറ്റം വേണം: സിപിഎം വിശാല സംസ്ഥാന സമിതിയില്‍ വിമര്‍ശന ശരമേറ്റ് നേതൃത്വം
വിശാല സംസ്ഥാന കമ്മിറ്റി പൊതു ചര്‍ച്ച അവസാനിച്ചപ്പോള്‍ വിമര്‍ശന ശരമേറ്റ് നേതൃത്വം . നേതൃത്വത്തിന് രൂക്ഷ വിമര്‍ശനമാണ് പൊതു ചര്‍ച്ചയില്‍ ഉണ്ടായത്. പ്രതീക്ഷക്കൊത്ത തിരുത്തല്‍ വേണമെന്നാണ് പ്രതിനിധികളുടെ പൊതു വികാരം. ഇന്ന് രാവിലെ പത്തു മണിയോടെ സംസ്ഥാന സമിതിയും പത്തരയോടെ വിശാല സംസ്ഥാന സമതി യോഗവും ചേര്‍ന്ന് തുടര്‍നടപടികള്‍ക്ക് രൂപം നല്‍കും .
രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ച്ചയില്‍ ഉടനീളം നേതൃത്വത്തിന് എതിരായ രൂക്ഷ വിമര്‍ശനമായിരുന്നു. തിരുത്തല്‍ നടപടി പ്രതീക്ഷയ്‌ക്കൊത്ത രീതിയില്‍ വേണമെന്നാണ് പൊതു വികാരം. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന് കൂട്ടുത്തരവാദിത്തമില്ല. നിലപാട് പറയുമ്പോള്‍ ഭിന്നാഭിപ്രായം ഒഴിവാക്കണം. ഇനിയെങ്കിലും തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി എടുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തിരുത്തല്‍ വരുത്തിയെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുന്നതാകണം. ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെങ്കില്‍ അടിമുടി മാറണം. തെരഞ്ഞെടുപ്പില്‍ LDF അല്ലാതെ മറ്റാരുണ്ട് എന്ന വാചകം തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണം വ്യക്തി കേന്ദീകൃതമായത് തിരിച്ചടിയായി.
വര്‍ഗ ബഹുജന സംഘടനകളും രൂക്ഷ വിമര്‍ശനം നടത്തി. മന്ത്രിമാര്‍ തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ടില്ലെന്ന് സിഐടിയു പ്രതിനിധികള്‍ പറഞ്ഞു. വ്യവസായ താല്പര്യം ഹനിക്കപെട്ടെന്നും കുറ്റപ്പെടുത്തി. ഭരണത്തില്‍ ഉള്ളപ്പോള്‍ സമരം ചെയ്യുന്നത് വിലക്കിയത് തിരിച്ചടിയായി. പിണറായി വിജയന്റെ പേര് പറയാതെയായിരുന്നു പൊതു ചര്‍ച്ചയില്‍ പരോക്ഷ വിമര്‍ശനം. അതേ സമയം പാര്‍ട്ടിയുടെ പരാജയ കാരണം പിണറായിയെന്ന തരത്തില്‍ തന്നെയാണ് ഇത്തവണയും വിലയിരുത്തല്‍. പരാജയത്തിന് കാരണക്കാരനായ കാരണഭൂതക്കാര്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നു. കാസര്‍കോഡ് നിന്ന് ചര്‍ച്ചയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി കൂടിയായ വി.പി.പി. മുസ്തഫയാണ് ഈ വിമര്‍ശനം ഉയര്‍ത്തിയത് . ഉപതിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തോറ്റ ശേഷവും പാഠം ഉള്‍ക്കൊണ്ട് മുന്നേറാന്‍ 'കാരണഭൂതര്‍'ക്ക് കഴിഞ്ഞില്ലെന്ന നിരീക്ഷണവും കാസര്‍കോട് നിന്നുണ്ടായി. അമ്പലപ്പുഴയിലെ തോല്‍വി ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം എന്ത് ഇടപെടലാണ് നടത്തിയതെന്ന നിശിത വിമര്‍ശനമായിരുന്നു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേത്.
സഥാനാര്‍ഥി നിര്‍ണയത്തിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് തരാതരം പോലെ മാറ്റിമറിച്ചുവെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. പല നിര്‍ണായക തീരുമാനങ്ങളും താഴെത്തട്ടില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് എടുത്തതെന്നും പ്രതിനിധികള്‍ ആഞ്ഞടിച്ചു. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാനദണ്ഡങ്ങളെ നേതൃത്വം ബലികഴിച്ചുവെന്ന കടുത്ത ആരോപണമാണ് ഉയര്‍ത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വ്യവസ്ഥ സംസ്ഥാന സെക്രട്ടേറിയറ്റ് തരാതരം പോലെ മാറ്റി. തീരുമാനങ്ങള്‍ പലതും ഏകപക്ഷീയമായിരുന്നെന്നും കുറ്റപ്പെടുത്തല്‍ ഉണ്ടായി . മൂന്നാമതും അധികാരത്തിലെത്തുമെന്ന് അമിത വിശ്വാസമുണ്ടായെന്നും ജനവികാരമെന്തെന്ന് തിരിച്ചറിയുന്നതില്‍ സെക്രട്ടേറിയറ്റ് പരാജയപ്പെട്ടുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു . ജനങ്ങളുടെ മനസ്സ് അറിഞ്ഞു പ്രവര്‍ത്തിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച വന്നു എന്ന വിമര്‍ശനമാണ് പൊതുവില്‍ ഉണ്ടായത്.പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് തൊലിപ്പുറത്തെ പരിഹാരങ്ങള്‍ക്ക് പകരം നേതൃത്വം മുതല്‍ പ്രവര്‍ത്തകര്‍ നീളുന്ന വിശദമായ തിരുത്തലുകള്‍ വേണമെന്ന ആവശ്യമാണ് പ്രതിനിധികളില്‍ നിന്നുണ്ടായത്. കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ദുര്‍ബലമായെന്ന അഭിപ്രായപ്രകടനമാണ് പങ്കെടുത്തതില്‍ പത്തോളം ജില്ലകളില്‍ നിന്നും ഉണ്ടായത്. തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് നടക്കുന്ന യോഗം നേതൃത്വത്തിനെതിരെയുള്ള കുറ്റവിചാരണയായി മാറുന്ന കാഴ്ചയാണ് കാണാനായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.