'സിപിഐ മന്ത്രിമാർ സമ്പൂർണ്ണ പരാജയം'; ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനം; പിണറായിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടി പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനം. എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ ആശാ സമരം, പിഎംശ്രീ തുടങ്ങിയ വിഷയങ്ങളിൽ ബിനോയ് വിശ്വം അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. സംസ്ഥാന സെക്രട്ടറിയുടെ ഇത്തരം നിലപാടുകൾ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ രീതിയിലുള്ള തിരിച്ചടിക്ക് കാരണമായെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാൻ പാർട്ടിക്ക് കഴിയില്ലെന്ന നിലപാടാണ് പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മുന്നോട്ടുവെച്ചത്.
രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് യോഗത്തിൽ രൂക്ഷമായ ഭാഷയിൽ വിമർശനമുയർന്നു. സിപിഐയുടെ കൈവശമുള്ള പ്രധാന വകുപ്പുകളെല്ലാം ഭരിച്ചത് മന്ത്രിമാർക്ക് പകരം ഉദ്യോഗസ്ഥരായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ റവന്യൂ മന്ത്രിക്ക് വലിയ വീഴ്ചയുണ്ടായി. ജില്ലയിലെ പ്രധാന പ്രശ്നമായ നെല്ല് സംഭരണത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ടില്ലെന്നും ഇത് കർഷകർക്കിടയിൽ സർക്കാരിനെതിരെ വലിയ അമർഷത്തിന് കാരണമാക്കിയെന്നും യോഗം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ മണ്ണാർക്കാട്ടെ പേയ്‌മെന്റ് സീറ്റ് വിവാദവും യോഗത്തിൽ സജീവ ചർച്ചയായി. സീറ്റ് നിർണ്ണയത്തിൽ വന്ന പാളിച്ചകൾ പാർട്ടിക്ക് ജനങ്ങൾക്കിടയിൽ വലിയ തോതിൽ അവമതിപ്പുണ്ടാക്കി. ഇതിനുപുറമേ, എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ച് ഒതുങ്ങിപ്പോയതും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ മുന്നണിക്ക് സംഭവിച്ച വലിയ വീഴ്ചയാണെന്നും പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.