ബിജെപിയില്‍ 12 കോടിയുടെ സാമ്പത്തിക തിരിമറി: സംസ്ഥാന സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി; കൂടുതല്‍ ബിജെപി നേതാക്കള്‍ക്കെതിരെയും നടപടിക്ക് സാധ്യത
ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. ആകെ 12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജന രഞ്ജിത്തിനെതിരെ പാർട്ടി നേതൃത്വം അടിയന്തര നടപടി സ്വീകരിച്ചു. ഇവരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ നിന്ന് അടിയന്തിരമായി നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് കൈകാര്യം ചെയ്തിരുന്ന അഞ്ജന ഒന്നരക്കോടി രൂപ തട്ടിയെടുത്തതായാണ് പാർട്ടിയുടെ പ്രാഥമിക കണ്ടെത്തൽ.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിംഗ് ടീം നടത്തിയ വിശദമായ പരിശോധനയിലാണ് കോടികളുടെ ഈ ഫണ്ട് തിരിമറി പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഫണ്ട് കൊണ്ടുവന്ന പെട്ടികൾ വരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരിമറി നടത്തിയ പണം അടിയന്തരമായി തിരിച്ചടക്കാൻ അഞ്ജനയ്ക്ക് നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഓഫീസ് ചുമതലയിൽ നിന്ന് മാറ്റിയ അഞ്ജനയ്ക്ക് നിലവിൽ കൊല്ലം ജില്ലയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമാണ് അഞ്ജനയ്ക്ക് ഈ പ്രധാന പദവികൾ നൽകിയത്.
അഞ്ജനയ്ക്ക് പുറമെ മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. മേഖല സെക്രട്ടറി പള്ളിപ്പുറം വിജയകുമാർ, സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ് എന്നിവരെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്താൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
മുൻപ് കോർപ്പറേഷൻ കൗൺസിലറായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അഞ്ജന രഞ്ജിത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. അനിൽ നേതൃത്വം നൽകിയിരുന്ന സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടികയിൽ അഞ്ജനയും ഉൾപ്പെട്ടിരുന്നതായി വിവരങ്ങളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി ഫണ്ടിലും കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തൽ പുറത്തുവരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.