ആകാശവും ലക്ഷ്യമിട്ട് അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ വമ്പൻ നീക്കം
ഡൽഹി: രാജ്യത്തെ എട്ട് പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈകാര്യം ചെയ്യുന്ന അദാനി ഗ്രൂപ്പ് വിമാന സർവീസ് രംഗത്തേക്കും പ്രവേശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായി നിലവിലെ വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവി മുംബൈ, ഗുവാഹത്തി, ലഖ്നൗ, അഹമ്മദാബാദ്, ജയ്പുർ എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പിനൊപ്പം മുംബൈ വിമാനത്താവള കമ്പനിയിൽ 74 ശതമാനം ഓഹരി പങ്കാളിത്തവും അദാനി ഗ്രൂപ്പിനുണ്ട്. പൈലറ്റ് പരിശീലനം, എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് തുടങ്ങിയ വ്യോമയാന അനുബന്ധ മേഖലകളിലും ഗ്രൂപ്പ് സജീവ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.
നിലവിലെ ചട്ടങ്ങൾ പ്രകാരം വിമാനത്താവള കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങൾക്ക് വിമാനക്കമ്പനിയിൽ 10 ശതമാനത്തിലധികം ഓഹരി കൈവശം വയ്ക്കാൻ അനുമതിയില്ല. ഈ വ്യവസ്ഥയിൽ ഭേദഗതി വരുത്തണമെന്ന ആവശ്യമാണ് അദാനി ഗ്രൂപ്പ് കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്.
ഡൽഹി വിമാനത്താവളത്തിൽ 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള ജിഎംആർ എയർപോർട്സും സമാന ആവശ്യം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. നിയമഭേദഗതിയുടെ സാധ്യതകൾ കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്. ഇതിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമോപദേശവും തേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഇന്ത്യൻ ആഭ്യന്തര വ്യോമയാന വിപണിയിൽ ഇൻഡിഗോയും എയർ ഇന്ത്യയും ചേർന്നാണ് ഏകദേശം 90 ശതമാനം വിപണി വിഹിതം നിയന്ത്രിക്കുന്നത്. കൂടുതൽ മത്സരവും യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പും ഉറപ്പാക്കുന്നതിനായി പുതിയ വിമാനക്കമ്പനികളുടെ വരവ് കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിച്ചേക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
അതേസമയം, ജെറ്റ് എയർവേസ്, ഗോ എയർലൈൻസ് തുടങ്ങിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിൽ, ആകാശ എയറിനും സ്പൈസ് ജെറ്റിനും ഇൻഡിഗോയെയും എയർ ഇന്ത്യയെയും ശക്തമായി വെല്ലുവിളിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിയമഭേദഗതി നടപ്പായാൽ നിലവിലെ വിമാനക്കമ്പനികളും വിമാനത്താവള മേഖലയിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു ചർച്ച. ഉദാഹരണത്തിന്, എയർ ഇന്ത്യയുടെ പ്രമോട്ടറായ ടാറ്റ ഗ്രൂപ്പിനും വിമാനത്താവള കമ്പനികളിൽ ഓഹരി പങ്കാളിത്തം നേടാനുള്ള വഴി ഇതിലൂടെ തുറന്നേക്കാം.
വിമാനക്കമ്പനി ആരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, എന്നാൽ അത്തരമൊരു പദ്ധതി തത്വത്തിൽ പരിഗണനയിലുണ്ടെന്നും അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.