Logo
Thu, Aug 27, 2026 • 01:00 PM
LIVE TV
Watch

No business videos available

No Middle East videos available

താമരശ്ശേരി ‘ഫ്രഷ് കട്ട്’ അറവുമാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ; മാർച്ച് 31നകം പ്രവർത്തനം അവസാനിപ്പിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 27, 2026
1 min read
SHARE:
SAVE: Login to save

താമരശ്ശേരി ‘ഫ്രഷ് കട്ട്’ അറവുമാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ; മാർച്ച് 31നകം പ്രവർത്തനം അവസാനിപ്പിക്കും

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന വിവാദ അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ‘ഫ്രഷ് കട്ട്’ പൂട്ടാൻ ധാരണ. കമ്പനി ഉടമകളിൽ നിന്ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിന് പിന്നാലെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു. മാർച്ച് 31നകം ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനാണ് ധാരണ.

ഫാക്ടറിയുടെ പ്രവർത്തനം മൂലം താമരശ്ശേരി ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ഏറെക്കാലമായി ദുരിതം അനുഭവിച്ചുവരികയായിരുന്നു. ദുർഗന്ധവും മാലിന്യപ്രശ്നങ്ങളും ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ പലഘട്ടങ്ങളിലായി സമരം നടത്തിയിരുന്നു.

പ്രളയത്തിന് പിന്നാലെ പ്രതിഷേധം ശക്തമായി
കഴിഞ്ഞ പ്രളയത്തിൽ ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിൽ അടിഞ്ഞുകൂടിയത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ ഉൾപ്പെടെ ഗുരുതരമായി ബാധിച്ചതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഇതോടെയാണ് ഫാക്ടറിയെതിരെ വീണ്ടും ശക്തമായ പ്രതിഷേധം ആരംഭിച്ചത്. കമ്പനി പ്രവർത്തനം അവസാനിപ്പിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി. ഇതിനിടയിൽ പ്രതിഷേധം നിയമപരമായും നേരിടുകയായിരുന്നു കമ്പനി.

ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ ഒത്തുതീർപ്പ്
നിലവിൽ ഫാക്ടറിക്ക് പ്രവർത്തിക്കാൻ ഹൈക്കോടതിയുടെ അനുമതിയുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ തുടരുകയാണ്. ഇതിനിടെയാണ് എം.എൽ.എമാരായ പി.കെ. ഫിറോസ്, സി.കെ. കാസിം, റസാഖ് മാസ്റ്റർ എന്നിവരുടെ ഇടപെടലിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. നാട്ടുകാർ, സമരസമിതി പ്രതിനിധികൾ, കമ്പനി അധികൃതർ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് ധാരണയിലെത്തിയത്. തുടർന്ന് ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉൾപ്പെടുത്തി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

മാർച്ച് 31 വരെ മാത്രം പ്രവർത്തനം
ധാരണപ്രകാരം ഫാക്ടറിയിൽ നിലവിൽ കെട്ടിക്കിടക്കുന്ന അറവുമാലിന്യങ്ങൾ പൂർണമായി സംസ്കരിച്ച് നീക്കം ചെയ്യുന്നതിനായി മാർച്ച് 31 വരെ പ്രവർത്തിക്കാൻ കമ്പനിക്ക് അനുമതി നൽകും. അതിന് ശേഷം ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും. സമരവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാനും ധാരണയായിട്ടുണ്ട്.

മറ്റൊരിടത്തേക്ക് മാറ്റാൻ ചർച്ച
നിലവിലെ ജനവാസ മേഖലയിലുള്ള സ്ഥലത്തുനിന്ന് ഫാക്ടറി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കാനും ധാരണയിൽ തീരുമാനമായി. സർക്കാരുമായി സഹകരിച്ച് ജനവാസ മേഖലയല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. വർഷങ്ങളായി പ്രദേശവാസികളും കമ്പനിയും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് ഒത്തുതീർപ്പിലൂടെ പരിഹാരം കാണാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ധാരണ. മാർച്ച് 31ന് ശേഷം ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നതോടെ പ്രദേശത്തെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10